സംഗീത പരിപാടിയില്‍ ഹമാസിന്റെ കൂട്ടക്കുരുതി; തലങ്ങും വിലങ്ങും വെടിവച്ചു, ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന ക്രൂരത

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ കനത്ത ആള്‍നാശമാണ് ഉണ്ടായത്. ഇസ്രയേലില്‍ ഒരു സംഗീത പരിപാടി നടന്ന വേദിയിലാണ് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

author-image
Web Desk
New Update
സംഗീത പരിപാടിയില്‍ ഹമാസിന്റെ കൂട്ടക്കുരുതി; തലങ്ങും വിലങ്ങും വെടിവച്ചു, ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന ക്രൂരത

ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ കനത്ത ആള്‍നാശമാണ് ഉണ്ടായത്. ഇസ്രയേലില്‍ ഒരു സംഗീത പരിപാടി നടന്ന വേദിയിലാണ് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ദക്ഷിണ ഇസ്രയേല്‍ കിബുട്‌സ് റെയിമിന് സമീപം സംഘടിപ്പിച്ച സൂപ്പര്‍ നോവ സംഗീത പരിപാടിയില്‍ നുഴഞ്ഞു കയറിയ ഹമാസ് അക്രമികള്‍ നൂറു കണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയത്. നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതവേദിയില്‍ നിന്നു മാത്രം കണ്ടെടുത്തത് 260 മൃതദേഹങ്ങളാണ്.

ഗാസയില്‍ നിന്ന് ഏറെ അകലെയല്ലാത്ത പ്രദേശത്താണ് സംഗീത പരിപാടി അരങ്ങേറിയത്. മൂന്നു സ്റ്റേജുകളും ഒരു ക്യാംപും ബാറും റസ്റ്ററന്റുമാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നത്. മൂവായിരത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹമാസ് അക്രമികള്‍ സംഗീത പരിപാടി വേദിക്കു നേരെ ശക്തമായ ആക്രമണമാണ് നടത്തിയത്. അന്‍പതോളം പേരാണ് ആക്രമിച്ചത്. അഞ്ചു മണിക്കൂറോളം ആക്രമണം നീണ്ടുനിന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമികള്‍ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. അതിനിടെ, അക്രമികള്‍ ടാറ്റു കലാകാരിയായ 30കാരി ഷാനി ലൂക്കിന്റെ മൃതദേഹം വാഹനത്തില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മറ്റൊരു യുവതിയെ ഹമാസ് സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 25കാരി നോവ അര്‍ഗാമിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

തികച്ചും ആസൂത്രിതമായിരുന്നു ഹമാസിന്റെ ആക്രമണമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായി ഇരച്ചെത്തിയ അക്രമികള്‍, റോക്കറ്റ് ആക്രമണത്തിന്റെ സൂചനയായി സൈറന്‍ മുഴക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു ആക്രമണം. സൈനിക യൂണിഫോമില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

hamas israel world news