ജറുസലേം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് അല്‍ഷിമേഴ്സ് രോഗമാണെന്ന മകന്റെ എക്സ് പോസ്റ്റില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിർ.യുഎസ് എ തങ്ങളുടെ ഏറ്റവും നല്ല സുഹൃത്താണെന്ന് ചൂണ്ടികാട്ടിയ ബെന്‍ ഗ്വിർ ട്വീറ്റ് ഗുരുതരമായ തെറ്റാണെന്നും താനത് നിരാകരിക്കുന്നു എന്നും ബെന്‍ ഗ്വിർ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ബൈഡൻ ഇസ്രയേലിന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തോട് എനിക്കും വിയോജിപ്പുണ്ടെങ്കിലും അപമാനകരമായ ശൈലിക്ക് ഇവിടെ സ്ഥാനമില്ല,ബെൻ ഗ്വിർ പറഞ്ഞു. ബൈഡന് മറവിരോഗമായ അൽഷിമേഴ്സുണ്ടെന്നും അത് ഒരു വ്യക്തിയുടെ താളം തെറ്റിക്കുമെന്നുമായിരുന്നു ബെൻ ഗ്വിറിന്റെ മകൻ ഷുവേൽ ബെൻ ഗ്വിർ പോസ്റ്റ് ചെയ്തത്.
ഈ പ്രയാസകരമായ സന്ദർഭത്തിൽ ബുദ്ധിമാന്ദ്യത്തിനും ഡിമെൻഷ്യക്കും കാരണമായ അൽഷിമേഴ്സിനെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെയും കഴിവുകളെയും ഗുരുതരമായി ബാധിക്കുന്ന രോഗമാണ്, ബൈഡന്റെ ഫോട്ടോക്കൊപ്പമുള്ള കുറിപ്പിൽ ബെൻ ഗ്വിറിന്റെ മകൻ പറയുന്നു.
അതെസമയം പിതാവിന്റെ ഖേദപ്രകടനത്തെ തുടർന്ന് മിസ്റ്റർ പ്രസിഡന്റ്, സോറിഎന്ന വാചകത്തോടെ ഷുവേൽ ബെൻ ഗ്വിർ ബൈഡന്റെ മറ്റൊരു ഫോട്ടോ എക്‌സിൽ പോസ്റ്റ് ചെയ്തു. വിവാദമായ പഴയ പോസ്റ്റ് ഡിലീറ്റും ചെയ്തു.