/kalakaumudi/media/post_banners/3ff87fe82e8a63394c9571d615baac6a58ad45e428dd8059964b4db1169c8799.jpg)
ബെംഗളൂരു: 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്രക്കൊടുവിൽ ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം വൈകിട്ടു 4ഓടെ വിജകരമായി പൂർത്തിയായതായാണ് ഐഎസ്ആർഒ അറിയിച്ചത്. അഞ്ചു വർഷം ഇവിടെ തുടർന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് സൗര ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.സൂര്യനെ കൂടുതൽ അടുത്തുനിന്നു നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബർ 2നു ശ്രീഹരിക്കോട്ടയിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.
അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയിൽ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എൽ1 ബിന്ദുവിലെ പ്രത്യേക സാങ്കൽപിക ഭ്രമണപഥത്തിൽ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്കു പേടകത്തെ അവിടെ നിലനിർത്താൻ സാധിക്കും.
ആദിത്യ എത്തുന്ന എൽ1 ബിന്ദുവിൽനിന്നു സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.എൽ1 ബിന്ദുവിൽ എത്തുന്ന പേടകത്തിനു മറ്റു തടസ്സങ്ങളില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാം. എൽ1 ബിന്ദുവിലെത്താൻ ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനമാണ് ആദിത്യ എൽ1 സഞ്ചരിച്ചത്.5 വർഷമാണ് പേടകത്തിന്റെ പ്രതീക്ഷിത ആയുസ്സ്.
അതിൽ കൂടുതൽ കാലം അവിടെ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ആദിത്യയിലുള്ളത് 7 പഠനോപകരണങ്ങളാണ്. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എൽ1 പോയിന്റിൽ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.