ജെറോം ഇനി അനാഥനല്ല, ഇറ്റലിയിലേക്ക് പറക്കും

അഞ്ച് വര്‍ഷം മുമ്പാണ് മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കും പരിചരണത്തിനുമായി തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ അമ്മമാരുടെ കൈയിലേക്ക് ജെറോം എത്തിയത്.

author-image
Web Desk
New Update
ജെറോം ഇനി അനാഥനല്ല, ഇറ്റലിയിലേക്ക് പറക്കും

 

ഇറ്റലിയിലേക്ക് പറക്കുന്ന ജെറോമിനോടൊപ്പം മാതാപിതാക്കളായ സെര്‍ജിയോ ലൂസിയ ദമ്പതികള്‍, എ.എ. റഹിം എം.പി., വനിതാ ശിശുവികസന ഡയറക്ടര്‍ ഹരിത വി. കുമാര്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി, ട്രഷറര്‍ കെ. ജയപാല്‍ എന്നിവര്‍ സമീപം

 

തിരുവനന്തപുരം: അഞ്ച് വര്‍ഷം മുമ്പാണ് മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കും പരിചരണത്തിനുമായി തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ അമ്മമാരുടെ കൈയിലേക്ക് ജെറോം എത്തിയത്. നിലവില്‍ തിരുവനന്തപുരം മോഡല്‍ എല്‍.പി. സ്‌കൂളിലെ മിടുക്കനായ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി.

ഇറ്റലിയില്‍ മിലാനു സമീപം സോവിക്കോയിലെ സെര്‍ജിയോ മരിനോ, ലൂസിയ കസാക്‌സിക്ക ദമ്പതികള്‍ ഒരു വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ നിന്ന് ദത്തെടുക്കാനായി കാര വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയത്. മുന്‍ഗണന പ്രകാരം ലഭിച്ചത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വളര്‍ത്തു പുത്രന്‍ ജെറോമിനേയും. ഇതുവരെ പുത്രനെ കാണലൊക്കെ വീഡിയോകാള്‍ വഴിയായിരുന്നു.

നിയമപരമായ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് നേരില്‍ കാണാന്‍ എത്തിയത് ഇക്കഴിഞ്ഞ ഞായറാഴ്ച. സമിതി അങ്കണത്തിലെ പാര്‍ക്കില്‍ ഊഞ്ഞാലാട്ടിയും കളിപ്പിച്ചും രണ്ടു ദിവസം കൊണ്ട് പ്രിയപ്പെട്ടവരായി മൂവരും. വിജയദശമി ദിനത്തില്‍ സമിതി സംഘടിപ്പിച്ച അക്ഷര വെളിച്ചം ചടങ്ങില്‍ വച്ചാണ് ജെറോമിനെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാറും എ.എ. റഹീം എം.പി.യും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപിയും ചേര്‍ന്ന് ട്രഷറര്‍ കെ. ജയപാല്‍ സമിതിയിലെ കുട്ടികള്‍ അമ്മമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാതാപിതാക്കളോടൊപ്പം യാത്രയാക്കിയത്.

നിലവിലെ പേര് മാറ്റില്ലെന്നും തങ്ങളുടെ കുടുംബം കുറേ നാളായി ജെറോമിനു വേണ്ടി കാത്തിരിക്കുകയാണെന്നും സെര്‍ജിയോ-ലൂസിയ ദമ്പതികള്‍ പറഞ്ഞു. സെര്‍ജിയോ ഇറ്റലിയിലെ കോണ്‍ഫിന്‍സ്ട്രിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരനും അമ്മ സ്വന്തമായി കോസ്‌മെറ്റിക് സ്ഥാപനം നടത്തുകയുമാണ്. വ്യാഴാഴ്ച മുംബൈയിലേക്ക് പോകുന്ന കുടുംബം വെള്ളിയാഴ്ച ജെറോമുമായി ഇറ്റലിയിലേക്ക് പറക്കും.

ഈ വര്‍ഷം വിദേശത്തേക്കു കടല്‍ കടക്കുന്ന പത്താമത്തെ കുട്ടിയും ഇറ്റലിയിലേക്കു പോകുന്ന നാലാമത്തെ കുട്ടിയുമാണ് ജെറോം. ഇറ്റലി (4), ഡെണ്‍മാര്‍ക്ക് (1) യു.എ.ഇ. (2), സ്‌പെയിന്‍ (2), യു.എസ്.എ. (1) എന്നിങ്ങനെയാണ് ദത്തു പോയത്.

kerala kerala news child welfare committee