ടോക്കിയോ:ജപ്പാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. ശക്തമായ ഭൂകമ്പത്തെത്തുടർന്നുള്ള കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ജനുവരി ഒന്നിന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾക്കും തീപിടുത്തത്തിനും റോഡുകൾ പിളരുന്നതിനും കാരണമായിരുന്നു.അതെസമയം കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയെയാണ് ഭൂകമ്പം ഏറ്റവും ഗുരുതരമായി ബാധിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് തീപിടുത്തത്തിൽ നശിച്ചത്.വാജിമ, സുസു എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളിൽ വീടുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ. 62 പേർ മരിച്ചതായും 300 ലധികം പേർക്ക് പരിക്കേറ്റതായും പ്രാദേശിക സർക്കാർ ബുധനാഴ്ച അറിയിച്ചു.പരിക്കേറ്റവരിൽ 20 പേരുടെ നില ഗുരുതരമാണ്.31,800-ലധികം പേർ അഭയകേന്ദ്രങ്ങളിലാണെന്ന് സർക്കാർ അറിയിച്ചു.
പല നഗരങ്ങളിലും കുടിവെള്ളം ഉൾപ്പെടെ കിട്ടാനില്ലാത്ത അവസ്ഥയാണ്.റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.അതെസമയം കുറഞ്ഞത് 1.2 മീറ്റർ (നാലടി) ഉയരമുള്ള തിരമാലകൾ വാജിമ പട്ടണത്തിൽ അടിച്ചതും മറ്റിടങ്ങളിൽ ചെറിയ സുനാമികൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് ജപ്പാൻ എല്ലാ സുനാമി മുന്നറിയിപ്പുകളും പിൻവലിച്ചു.
നോട്ടോ പെനിൻസുല മേഖലയിൽ ഭൂകമ്പങ്ങളുടെ എണ്ണം 2018 മുതൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വർഷം ജപ്പാൻ സർക്കാർ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു.