അര്‍ഷാദ് കോളനിയിലെ ലഹരിവിമുക്ത കൂട്ടായ്മയുടെ പ്രധാനി : കൊലപാതകം ആസൂത്രിതമെന്ന് എഫ്‌ഐആര്‍

കരിമഠം കോളനിയില്‍ ലഹരിക്കെതിരെ യുവജനക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നത് അര്‍ഷാദാണെന്ന് ചൊവ്വാഴ്ച കരിമഠം കോളനിയില്‍ വെട്ടേറ്റു മരിച്ച അര്‍ഷാദിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

author-image
Web Desk
New Update
അര്‍ഷാദ് കോളനിയിലെ ലഹരിവിമുക്ത കൂട്ടായ്മയുടെ പ്രധാനി : കൊലപാതകം ആസൂത്രിതമെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: കരിമഠം കോളനിയില്‍ ലഹരിക്കെതിരെ യുവജനക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നത് അര്‍ഷാദാണെന്ന് ചൊവ്വാഴ്ച കരിമഠം കോളനിയില്‍ വെട്ടേറ്റു മരിച്ച അര്‍ഷാദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. കോളനിയില്‍ ചിലര്‍ ലഹരിമരുന്ന് കച്ചവടം തുടങ്ങിയ സാഹചര്യത്തിലാണ് ലഹരിവിമുക്ത യുവജനക്കൂട്ടായ്മ രൂപീകരിച്ചത്.

അര്‍ഷാദ് ഉള്‍പ്പെടെ 300 ഓളം ചെറുപ്പക്കാര്‍ അംഗമായുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ മാസവും ലഹരിവിമുക്ത ബോധവത്കരണ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. സംഘര്‍ഷമുണ്ടായ ടര്‍ഫും യുവജനക്കൂട്ടായ്മ നിര്‍മ്മിച്ചതാണ്.

 

കോളനിയിലെ ഏറ്റവും മികച്ച ഫുട്ബാള്‍ പ്ലേയറായിരുന്ന അര്‍ഷാദ് കോളനിയിലെ കുട്ടികള്‍ക്ക് ഫുട്ബാള്‍ കോച്ചിംഗ് നല്‍കാനും മുന്നിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓണത്തിന് യുവജനക്കൂട്ടായ്മ രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. അന്ന് അര്‍ഷാദിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ കുട്ടികള്‍ക്കായി നടന്നിരുന്നു. കൂട്ടായ്മയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ അര്‍ഷാദ് ആഗ്രഹിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

സാമ്പത്തികമായി അര്‍ഷാദിന്റെ കുടുംബം വളരെയധികം ബുദ്ധിമുട്ടിയിരുന്നു. കോര്‍പ്പറേഷനില്‍ ശുചീകരണ ജീവനക്കാരിയായ മാതാവ് അജിതയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
പിതാവ് അലിയാര്‍ കുടുംബവുമായി പിണങ്ങി, മാറിത്താമസിക്കുകയായിരുന്നു. അര്‍ഷാദിന്റെ പിതാവിന്റെ സ്ഥലമായ വിഴിഞ്ഞത്തായിരുന്നു ഇവര്‍ മുമ്പ് താമസിച്ചിരുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പാണ് അര്‍ഷാദും സഹോദരനും അമ്മയും കരിമഠം കോളനിയിലേയ്ക്ക് മാറിയത്.

ആയിരത്തിലേറെ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിമഠം കോളനിയില്‍ ലഹരിയുടെ ഒഴുക്കാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എം.ഡി. എം.എ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ വാങ്ങാനും വില്‍ക്കാനും കോളനിയെ ലഹരി സംഘങ്ങള്‍ മറയാക്കുകയാണെന്നാണ് ആരോപണം. പുറത്തുനിന്നുള്ള സംഘങ്ങളും ഇതിന് പിന്നിലുണ്ട്. ദീപാവലിക്കും സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അര്‍ ഷാദിന്റെ സുഹൃത്തുക്കളും മയക്കു മരുന്ന് സംഘവും തമ്മിലായിരുന്നു സംഘര്‍ഷം.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തവര്‍ മുമ്പും പല കേസുകളിലും പ്രതികളാണെന്നും പ്രായം കണക്കാക്കി മാത്രമാണ് ഇവരെ വെറുതെ വിട്ടതെന്നും നാട്ടുകാര്‍ പറയുന്നു. പൊളിച്ചിട്ടിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചും ലഹരി വില്പന നടക്കുന്നുണ്ട്. അര്‍ഷാദിനെ അക്രമിച്ച സംഘത്തില്‍ ഭിന്നശേഷിക്കാരനുണ്ടന്നും സൂചനയുണ്ട്.

അതേസമയം അപമര്യാദയായി പെരുമാറിയതിന് ഒരു പെണ്‍കുട്ടി കോളനിയിലെ ലഹരിസംഘത്തിനെതിരെ കുറച്ചുദിവസം മുമ്പ് പരാതി നല്‍കിയതായും പുറത്തുനിന്നുള്ളവര്‍ കോളനിയിലെത്തുന്നത് സംബന്ധിച്ച് അര്‍ഷാദും പ്രതികളുമായി വാക്കേറ്റമുണ്ടായെന്നും സൂചനയുണ്ട്.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. അര്‍ഷാദിനെ ആക്രമിച്ചത് ധനുഷടങ്ങുന്ന എട്ട് അംഗ സംഘമാണെന്നും എഫ് ഐ ആറിലുണ്ട്. എട്ടു പേരും കരിമടം കോളനിയിലുള്ളവരാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും എഫ് ഐ ആറില്‍ പറയുന്നു. കേസില്‍ ധനുഷിനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ധനുഷിന്റെ രണ്ട് സഹോദരന്മാര്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റു അഞ്ചുപേരും ഒളിവിലാണെന്നാണ് സൂചന.

ചൊവ്വാഴ്ച വൈകീട്ട് ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തി ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. അര്‍ഷാദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അര്‍ഷാദിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് അര്‍ഷാദിനെ വിളിച്ചുവരുത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

karimadam colony . latest news news update