കട്ടപ്പന: മാനഹാനി, തർക്കം തുടങ്ങിയ കാരണങ്ങളാണ് കട്ടപ്പന ഇരട്ടകൊലപാതകത്തിനു കാരണമെന്ന് പൊലീസ്.നരബലിയെന്നും ആഭിചാരക്രിയകളെന്നും പ്രചരിക്കുന്നെങ്കിലും ഈ വാദങ്ങളെല്ലാം തള്ളുകയാണ് പൊലീസ്.കക്കാട്ടുകടയിലെ വാടകവീട്ടിൽ പൂജകൾ നടത്തിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് നരബലിയെന്നും ആഭിചാരക്രിയ തുടങ്ങിയ തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിക്കാൻ തുടങ്ങിയത്.
മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മറ്റു 2 മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ടു മറച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നകതായും പൊലീസ് കണ്ടെത്തിയിരുന്നു. ജനലുകൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച രീതിയിലായിരുന്നു. ഇതിൽ ഒരു മുറിയിലാണു വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. ഇരുവരും പുറത്തിറങ്ങാറില്ലായിരുന്നു.
വീട്ടിൽ രാത്രിയിൽ പുറത്തുനിന്നുള്ളവർ എത്താറുണ്ടായിരുന്നു എന്ന സമീപവാസികളുടെ മൊഴിയും മന്ത്രവാദ സൂചനകൾ നൽകുന്നതാണ്.എന്നാൽ ഈ വാദങ്ങളെല്ലാം പൊലീസ് തള്ളിക്കളയുകയാണ്. മുഖ്യപ്രതിയായ നിതീഷിനു നിയമപ്രകാരം വിവാഹം ചെയ്യാതെ വിജയന്റെ മകളിൽ ഉണ്ടായ ആൺകുഞ്ഞിനെ, അഞ്ചുദിവസം മാത്രമുള്ളപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.തർക്കത്തിനിടെയാണു വിജയനെ ഷർട്ടിൽ പിടിച്ച് വലിച്ചു നിലത്തിട്ടശേഷം നിതീഷ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
7 മണിക്കൂർ നീണ്ട തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഞായറാഴ്ച രാവിലെ ഒൻപതോടെയാണു പ്രതി നിതീഷിനെ വിജയനെ കൊലപ്പെടുത്തിയ നിലവിൽ വിഷ്ണുവിന്റെ അമ്മയും സഹോദരിയും താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീട്ടിൽ എത്തിച്ചത്. ഒൻപതേമുക്കാലോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് സ്ഥലത്തെത്തി.
ദ്രുതകർമസേനയും കട്ടപ്പന, വണ്ടൻമേട്, തങ്കമണി, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും എത്തി. ഇടുക്കി എൽആർ തഹസിൽദാർ മിനി കെ.ജോൺ, കോട്ടയത്തു നിന്നുള്ള പൊലീസ് സർജൻ ലിസ തോമസ്, അസിസ്റ്റന്റ് സർജൻ ജോമോൻ ജേക്കബ് എന്നിവർ എത്തിയശേഷമാണു മൃതദേഹം കുഴിച്ചെടുത്തു തുടർനടപടികൾ കൈക്കൊണ്ടത്.
നടപടികളെല്ലാം പൂർത്തിയാക്കി വൈകിട്ട് നാലേകാലോടെയാണു പ്രതിയെ കക്കാട്ടുകടയിലെ വീട്ടിൽ നിന്നു കട്ടപ്പന സാഗര ജംക്‌ഷനിലെ വീട്ടിലേക്കു കൊണ്ടുപോയത്. വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കാർഡ്ബോർഡ് പെട്ടിയിലാക്കിയാണു പോസ്റ്റ്മോർട്ടത്തിനായി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊഴുത്തിലെ തെളിവെടുപ്പ് ചൊവ്വാഴ്ചയും തുടരും.