/kalakaumudi/media/post_banners/7da9ccbb3ab2ba50c4f2c87e912776cd68fbe06244f2566b5d9e79f1dac9dece.jpg)
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിൻറെ മൃതദേഹം കത്തിച്ചുകളഞ്ഞതായി കേസിലെ ഒന്നാം പ്രതി നിതീഷ്.കേസിൽ പൊലീസിൻറെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്.എന്നാൽ കേസിൽനിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ തന്ത്രമാണിതെന്ന സംശയത്തിലാണ് പൊലീസ്.സത്യം കണ്ടെത്താൻ നിതീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അതെസമയം നിതീഷിനെ ഈ മാസം16 വരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ബുധനാഴ്ച കോടതി ഉത്തരവ് ലഭിച്ചിരുന്നു.നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതിയുടെ കസ്റ്റഡി നീട്ടിത്തരണമെന്ന പൊലീസിൻറെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കുഞ്ഞിനെ താനും കുട്ടിയുടെ അപ്പൂപ്പനായ വിജയനും (കൊല്ലപ്പെട്ടയാൾ) ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച് വീടിൻറെ അടുക്കളയിൽ കുഴിച്ചിട്ടുവെന്നാണ് നിതീഷ് നൽകിയ മൊഴി.എന്നാൽ പിന്നീട് ഇയാൾ മൊഴി തിരുത്തുകയായിരുന്നു. തുടർച്ചയായി മൊഴിമാറ്റി കേസിൽനിന്ന് രക്ഷപ്പെടാനാണ് പ്രതി ശ്രമിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
നിതീഷിനൊപ്പം കട്ടപ്പന വർക്ഷോപ്പിൽ മോഷണശ്രമം നടത്തവെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടാം പ്രതി വിഷ്ണു ആശുപത്രി വിട്ടതിനാൽ ഇയാളെ പീരുമേട് സബ് ജയിലിലേക്ക് മാറ്റിയിരുന്നു. വിഷ്ണുവിനെയും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം ബുധനാഴ്ച കട്ടപ്പന കോടതിയിൽ അപേക്ഷ നൽകി. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വിജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ സുമയെയും അറസ്റ്റ് ചെയ്ത് ഇവരുടെ സാന്നിധ്യത്തിൽ നിതീഷിനെ ചോദ്യം ചെയ്ത് കുട്ടിയുടെ മൃതദേഹാവശിഷ്ടം എവിടെയാണെന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണസംഘത്തിൻറെ നീക്കം.
ഇതിനിടെ, തുടരന്വേഷണത്തിന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിൻറെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേകസംഘത്തെ നിയമിച്ചതായി എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ അറിയിച്ചു. അതിനിടെ, നിതീഷിനുവേണ്ടി അഡ്വ. പി.എ. വിൽസൺ മുഖേന കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇതിൽ വ്യാഴാഴ്ച വാദം കേൾക്കും.