'ഭിക്ഷയല്ല, അവകാശം; ഞങ്ങളും ഭാരതീയര്‍': അരവിന്ദ് കെജ്രിവാള്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമരവുമായി ഡല്‍ഹിയില്‍ വന്നത് സ്വന്തം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ സമരവേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Web Desk
New Update
'ഭിക്ഷയല്ല, അവകാശം; ഞങ്ങളും ഭാരതീയര്‍': അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമരവുമായി ഡല്‍ഹിയില്‍ വന്നത് സ്വന്തം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ സമരവേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളും ഭാരതീയരാണ്. ഞങ്ങള്‍ ഈ സമരപ്പന്തലില്‍ വന്നത് യാചിക്കാനോ സ്വന്തം കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചോദിക്കാനോ അല്ല. കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള ഫണ്ടിന് വേണ്ടിയാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് ഫണ്ട് തരാതെ റോഡ് നിര്‍മ്മിക്കാനോ വൈദ്യുതി നല്‍കാനോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയുമോ? പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് യുദ്ധം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. ഞങ്ങളുടെ സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ അവര്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ആയുധമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആരെ എപ്പോള്‍ ജയിലിലടക്കണമെന്ന് അവര്‍ തീരുമാനിക്കുകയാണ്. കുറ്റക്കാരെ ജയിലിലടക്കുന്ന പഴയ രീതിക്ക് പകരം ജയിലിലടച്ച ശേഷം ഏത് കേസെടുക്കണമെന്ന് തീരുമാനിക്കുകയാണ്. കേസ് എടുക്കുന്നതിന് മുമ്പ് ഹോമന്ത് സോറനെ ജയിലിലടച്ചു. നാളെ അവര്‍ എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടക്കാം. എം.എല്‍.എമാരെ കൂറ് മാറ്റാന്‍ കഴിയാത്ത സ്ഥലത്ത് ഈ രീതിയിലാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നത്. കെജ്രിവാള്‍ പറഞ്ഞു.

ഞങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേയെന്ന് സമരത്തില്‍ പങ്കെടുത്ത ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ചോദിച്ചു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച നടത്താന്‍ അനുവദിക്കുന്നില്ല. സാഹോദര്യത്തോടെ എല്ലാ വിഭാഗങ്ങളും ഇവിടെ ജീവിക്കണം. ഒരു ഇന്ത്യന്‍ മുസ്ലിമെന്ന നിലയില്‍ അഭിമാനത്തോടെ ഈ സമരത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു. അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കപില്‍ സിബല്‍, തിരുച്ചി ശിവ തുടങ്ങിയവരും പ്രസംഗിച്ചു. നരേന്ദ്ര മോദിക്കുള്ള ഒരു സന്ദേശമെന്ന നിലയില്‍ ഒരു കവിത അവതരിപ്പിച്ച് കൊണ്ടാണ് കപില്‍ സിബല്‍ പ്രസംഗം അവസാനിപ്പിച്ചത്.

 

 

 

arvind kejriwal pinarayi vijayan kerala delhi