/kalakaumudi/media/post_banners/3b32a993f2330efa0ebee920b72e595d26cda06ea4a0997b169f32f0bf8b2ffa.jpg)
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1ന്റെ വിജയത്തിൽ ഭാഗമായി കേരളവും.സൂര്യനെ കുറിച്ച് പഠിക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ ആദിത്യ എൽ-1 പേടകത്തിൽ സംസ്ഥാനത്തെ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.കെൽട്രോൺ, എസ്ഐഎഫ്എൽ, ടിസിസി, കെഎഎൽ എന്നീ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ-1 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്.വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
പിഎസ്എൽവി സി 57 ആദിത്യ എൽ-1 മിഷന്റെ ഭാഗമായി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ പിഎസ്എൽവി റോക്കറ്റിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോർട്ട് നൽകിയതും കെൽട്രോണാണ്.
അതെസമയം ആദിത്യ എൽ-1 വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15സിഡിവി6 ഡോം ഫോർജിങ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിങ്ങുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ച് നൽകിയതാണ്.
ടിസിസിയാണ് പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ കൈമാറിയത്.ഒപ്പം റോക്കറ്റിന്റെ സാറ്റ്ലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നത് സംസ്ഥാനത്തിന്റെ സ്വന്തം പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 നീണ്ട നാല് മാസത്തെ യാത്രയ്ക്ക് ശേഷം ശനിയാഴ്ചയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പേടകം ഐഎസ്ആർഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് (എൽ-1) എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന്റെ ആഘോഷത്തിലാണ് രാജ്യം.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ആദ്യത്തേതും ഭൂമിക്ക് ഏറ്റവും അടുത്തുള്ളതുമാണ് ലഗ്രാഞ്ച് ഒന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി.
പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത ഇടത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആർഒയുടെ മുന്നിൽ ഇനിയുള്ള പ്രധാന വെല്ലുവിളി. നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൂര്യനിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തേടി സഞ്ചരിക്കുക.സ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയ്ക്ക് ഒരു മാസത്തിലധികം സമയമെടുക്കുമെന്നാണ് വിവരം.