ഒപ്പമുണ്ടായിരുന്ന മകന്റെ മരണം അറിഞ്ഞില്ല; അര്‍ധരാത്രിവരെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നു

ഒപ്പമുണ്ടായിരുന്ന മകന്‍ കുറച്ചകലെ അപകടത്തില്‍പ്പെട്ടതറിയാതെ അച്ഛനും അമ്മയും നാലുമണിക്കൂറോളം അന്വേഷിച്ചുനടന്നു.

author-image
Athira
New Update
ഒപ്പമുണ്ടായിരുന്ന മകന്റെ മരണം അറിഞ്ഞില്ല; അര്‍ധരാത്രിവരെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നു

തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന മകന്‍ കുറച്ചകലെ അപകടത്തില്‍പ്പെട്ടതറിയാതെ അച്ഛനും അമ്മയും നാലുമണിക്കൂറോളം അന്വേഷിച്ചുനടന്നു. കിഴക്കേക്കോട്ടയില്‍ ഞായറാഴ്ച രാത്രി സ്വകാര്യ ബസിടിച്ച് മരിച്ച അഭിജിത്തിന്റെ അച്ഛനും അമ്മയുമാണ് നാല് മണിക്കൂര്‍ മകനെ അന്വേഷിച്ച് നടന്നത്. പാപ്പനംകോട് സത്യന്‍നഗര്‍ കൊല്ലംകോണം മിസ്ഫയില്‍ ബിനുവിന്റെയും വനജയുടെയും മകന്‍ അഭിജിത്ത് (26) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ദാരുണമായി മരിച്ചത്. പഴവങ്ങാടി ക്ഷേത്രത്തിനു സമീപമുള്ള നോര്‍ത്ത് ബസ് സ്റ്റോപ്പിലേക്ക് സിഗ്‌നല്‍ തെറ്റിച്ച് യു ടേണ്‍ എടുത്ത സ്വകാര്യ ബസിടിച്ചാണ് അഭിജിത്ത് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ബിനുവും കുടുംബവും തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് കണ്ട് കാറില്‍ മടങ്ങിവരുന്ന വഴിയില്‍ കിഴക്കേക്കോട്ടയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. റസ്റ്ററന്റില്‍ തിരക്കായതിനാല്‍ ഭക്ഷണം കഴിക്കാതെ അവിടെ നിന്നിറങ്ങി കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തേക്ക് ബിനുവും ഭാര്യയും പിന്നാലെ അഭിജിത്തും നടന്നു. ബിനുവും വനജയും കാറിന്റെ അടുത്തെത്തിയിട്ടും അഭിജിത്തിനെ കാണാത്തതിനാല്‍ ഇവര്‍ പരിഭ്രാന്തരായി തിരക്കാന്‍ തുടങ്ങി. മകനെ കണ്ടെത്താത്തതിനാല്‍ ബിനു ബന്ധുക്കളെ വിവരം അറിയിക്കുകയും ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷെ സമീപത്തുനടന്ന അപകടം ബിനു അപ്പോഴും അറിഞ്ഞിരുന്നില്ല.

അഭിജിത്തിനെ കാണാത്തതിനാല്‍ ഇവര്‍ രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലേക്കു പോയി. അപകടത്തില്‍ മരിച്ചത് അഭിജിത്ത് ആണെന്ന് തിരിച്ചറിഞ്ഞ ഫോര്‍ട്ട് പോലീസ് വിവരം തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ അറിയിച്ചപ്പോഴാണ് മകന്‍ നഷ്ടപ്പെട്ട വിവരം ബിനുവും വനജയും അറിഞ്ഞത്.

അപകടമുണ്ടായയുടന്‍ ബസില്‍നിന്നിറങ്ങി ഓടിയ ഡ്രൈവര്‍ സന്തോഷിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. മരിച്ച അഭിജിത്ത് ഫിസിയോ തെറാപ്പി കോഴ്സ് കഴിഞ്ഞയാളാണ്. സഹോദരി അഭില ചെന്നൈയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.

Latest News kerala news news updates