ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറിനെയും കുടുംബത്തെയും ചോദ്യം ചെയ്തത് 10 മണിക്കൂര്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കെ. ആര്‍. പത്മകുമാറിനെയും കുടുംബത്തെയും 10 മണിക്കൂറോളം അടൂര്‍ കെഎപി ക്യാംപില്‍ വച്ചു ചോദ്യം ചെയ്തിരുന്നു.

author-image
Priya
New Update
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറിനെയും കുടുംബത്തെയും ചോദ്യം ചെയ്തത് 10 മണിക്കൂര്‍

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കെ. ആര്‍. പത്മകുമാറിനെയും കുടുംബത്തെയും 10 മണിക്കൂറോളം അടൂര്‍ കെഎപി ക്യാംപില്‍ വച്ചു ചോദ്യം ചെയ്തിരുന്നു.

പുലര്‍ച്ചെ 3 മണിവരെ ചോദ്യംചെയ്യല്‍ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ മടങ്ങി. രാവിലെ തിരികെ എത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

എഡിജിപിയും ഡിഐജിയും ക്യാംപില്‍ ഉണ്ട്. രാവിലെ വീണ്ടും ചോദ്യം ചെയ്യും. കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ, തട്ടിക്കൊണ്ടുപോകലിനു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ, കുറ്റകൃത്യത്തില്‍ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്, എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്.

ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കൊല്ലം പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

മകള്‍ക്ക് നഴ്‌സിങ് പ്രവേശനത്തിനു നല്‍കിയ 5 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു പത്മകുമാര്‍ മൊഴി നല്‍കിയെന്നാണു വിവരം.

പത്മകുമാറും കുട്ടിയുടെ പിതാവും തമ്മില്‍ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തില്‍ മറ്റ് ആര്‍ക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുന്നുണ്ട്.

kollam child kidnapping case police