പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് ഇടത് പാര്‍ട്ടികളുടെ ഐക്യവേദി

പാലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും യോഗത്തില്‍ പങ്കെടുത്ത സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഏകപക്ഷീയമായി പാലസ്തീന്‍ ജനതയെ കൊന്നൊടുക്കുകയാണ്.

author-image
Web Desk
New Update
പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് ഇടത് പാര്‍ട്ടികളുടെ ഐക്യവേദി

ന്യൂഡല്‍ഹി: പാലസ്തീന്‍ ഐക്യദാര്‍ഡ്യത്തിനായി അഞ്ച് ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് ഐക്യവേദിയുണ്ടാക്കി. ദേശീയ തലത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സി.പി.എം, സി.പി.ഐ, സി.പി.ഐ(എം.എല്‍), ആര്‍.എസ്.പി, അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുടെ ദേശീയ നേതാക്കളാണ് ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ പങ്കെടുത്തത്. സംസ്ഥാന തലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

പാലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും യോഗത്തില്‍ പങ്കെടുത്ത സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഏകപക്ഷീയമായി പാലസ്തീന്‍ ജനതയെ കൊന്നൊടുക്കുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളുമടക്കം ആക്രമിക്കുന്നതിന് ഇസ്രായേലിന് കോടികളുടെ സഹായധനമാണ് അമേരിക്കയും സാമ്രാജ്യത്വ ശക്തികളും നല്‍കുന്നത്.

അടിയന്തരമായി വെടിനിര്‍ത്തലിന് ഇസ്രായേലിന് മേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണം. എന്നാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഹിന്ദുത്വ ശക്തികളും പാലസ്തീനികളെ ആക്രമിക്കുന്ന സയനിസ്റ്റ് ശക്തികളും സ്വാഭാവിക സുഹൃത്തുക്കളാണെന്ന് സിതാറാം യെച്ചൂരി ആരോപിച്ചു.

എല്ലാ കാലത്തും പാലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കുന്ന ഇന്ത്യയുടെ നിലപാടില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. സി.പി.ഐ(എം.എല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍, ആര്‍.എസ്.പി നേതാവ് പ്രകാശ് റാവു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പങ്കെടുത്ത പാലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജ ഇടത് പിന്തുണയ്ക്ക് നന്ദി പറഞ്ഞു.

ദേശീയ തലത്തില്‍ ഒന്നിച്ച് നിന്ന് ഇടത് മുന്നണിയുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇടത് പാര്‍ട്ടികളുടെ നേതൃത്വം നേരത്തെ എടുത്ത തീരുമാനത്തിന്റെ ഭാഗമായായിരുന്നു ആദ്യ സംയുക്ത യോഗം ചേര്‍ന്നത്. പ്രാദേശിക തലത്തിലുള്ള ഭിന്നതകള്‍ മാറ്റിവെച്ച് പരമാവധി സംസ്ഥാനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇടത് പക്ഷത്തെ പരമാവധി ശക്തിപ്പെടുത്താനാണ് തീരുമാനം.

 

left parties india Palestine Israel palestine conflict