സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞ് പ്രവർത്തകർ

നിയമസഭാ സീറ്റിലേക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഇൻ-ചാർജുമായ ഭൂപേന്ദ്ര യാദവിനെ വളഞ്ഞു.

author-image
Greeshma Rakesh
New Update
 സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ്  ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞ് പ്രവർത്തകർ

ജബൽപൂർ: മധ്യപ്രദേശ്  തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി.നിയമസഭാ സീറ്റിലേക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഇൻ-ചാർജുമായ ഭൂപേന്ദ്ര യാദവിനെ വളഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശർമക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയർന്നു. ശനിയാഴ്ച 92 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നപ്പോഴും പാർട്ടി ആസ്ഥാനത്തടക്കം പ്രതിഷേധം ഉയർന്നിരുന്നു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകമായ യുവാക്കളുടെ വോട്ട് പരമാവധി നേടാനുള്ള പരിശ്രമത്തിലാണ് ബിജെപിയും കോൺഗ്രസും. വോട്ട് ചെയ്യുമ്പോൾ വിദ്യാഭ്യാസവും തൊഴിലില്ലായ്മയും മുതൽ സുരക്ഷ വരെയുള്ള വിഷയങ്ങളാണ് സംസ്ഥാനത്തെ യുവാക്കുകളുടെ പ്രധാന പരിഗണന. എന്നാൽ നിലവിലെ സീറ്റ് തർക്കം ബിജെപിക്ക് തിരിച്ചടിയാണ്.

അതേസമയം ഇന്ത്യ സഖ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞത് കോണ്‍ഗ്രസ് - സമാജ്‍വാദി പാര്‍ട്ടി ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഈ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെ അഖിലേഷ് യാദവുമായി സംസാരിച്ചു. മുതിർന്ന നേതാവ് വിളിച്ചിരുന്നുവെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

നേരത്തെ സീറ്റ് ചർച്ചയിലെ തർക്കത്തെ തുടർന്ന് അഖിലേഷ് യാദവ് കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ജാതി സെൻസസിന്‍റെ വിവരങ്ങള്‍ പുറത്ത് വിടാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിന്നോക്ക പിന്തുണ ഇപ്പോഴില്ലെന്ന് കണ്ടാണ് ജാതി സെൻസസിനായി കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

congress BJP Madhya Pradesh election