/kalakaumudi/media/post_banners/704e2fbe17a3043b930cafcd4b2b9fac77a835242adc9475d7b8179606d02399.jpg)
ന്യൂഡൽഹി∙: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ മാലിദ്വീപിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മിഷണർ
ഇബ്രാഹിം ഷഹീബിനെ ഇന്ത്യ വിളിച്ചുവരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വൻ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കമ്മഷണറെ തിങ്കളാഴ്ച രാവിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
ലക്ഷദ്വീപിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.അതെസമയം മന്ത്രിമാരുടേത് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും മാലിദ്വീപ് വിശദീകരിച്ചിരുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ അവിടേക്കു സന്ദർശകരെ ക്ഷണിച്ച് പ്രധാനമന്ത്രി കഴിഞ്ഞ വ്യാഴാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകർക്കാനാനെന്ന് ആരോപിച്ചാണ് മന്ത്രിമാരുടെ അപകീർത്തിപരകമായ പരാമർശം.കൂടുതൽ ഗുരുതര പദപ്രയോഗങ്ങൾ മന്ത്രി മറിയം ഷിയുനയുടേതായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നുമായിരുന്നു പരാമർശം.സംഭവം വിവാദമായതോടെ പരാമർശം പിൻവലിക്കുകയായിരുന്നു.