മോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് സര്‍ക്കാര്‍

സംഭവം വിവാദമായതിനു പിന്നാലെ മന്ത്രിമാര്‍ ട്വീറ്റുകള്‍ നീക്കം ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്. മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകള്‍, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുതെന്നും പ്രസ്താവനയിലുണ്ട്.

author-image
Web Desk
New Update
മോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കി. മന്ത്രിമാര്‍ സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിമാരെ പുറത്താക്കിയത്. മന്ത്രിമാരുടേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചു.

യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുനയാണ് നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും പിന്നാലെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തി.

മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. ഒപ്പം സമൂഹമാധ്യമങ്ങളിലും പരാമര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മൊഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ളവരും ഇതിനെതിരെ രംഗത്തുവന്നതിനു പിന്നാലെയാണ് മന്ത്രിമാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.

ബോളിവുഡ് താരങ്ങളുള്‍പ്പടെ പരാമര്‍ശത്തില്‍ അപലപിച്ചു. വിനോദയാത്രകള്‍ക്കായി ലക്ഷദ്വീപുള്‍പ്പടെയുള്ള ഇന്ത്യന്‍ ദ്വീപുകളെ പരിഗണിക്കണമെന്ന ആഹ്വാനവും ഉണ്ടായി.

സംഭവത്തില്‍ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തിയും അറിയിച്ചു. മാലദ്വീപിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്.

സംഭവം വിവാദമായതിനു പിന്നാലെ മന്ത്രിമാര്‍ ട്വീറ്റുകള്‍ നീക്കം ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്. മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകള്‍, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുതെന്നും പ്രസ്താവനയിലുണ്ട്.

india world news national news maldives government narendra modi