സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ വലയിലാക്കും; പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കും; യുവാവ് അറസ്റ്റില്‍

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കി പീഡിപ്പിച്ച യുവാവ് പിടിയില്‍

author-image
Web Desk
New Update
സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ വലയിലാക്കും; പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കും; യുവാവ് അറസ്റ്റില്‍

ചാരുംമൂട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പന്‍ കണ്ടം ഭാഗത്ത്
ഷാ മനസിലില്‍ ഷാ (26) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നൂറനാട് സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി
പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി ഇയാള്‍ പണയം വച്ചിരുന്നു. ഈ ആഭരണങ്ങള്‍ തിരികെ തരാമെന്ന് പറഞ്ഞ് വിവാഹം വാഗ്ദാനം നല്‍കി
പെണ്‍കുട്ടിയെ ഭരണിക്കാവിലുള്ള വാടകവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, സ്വര്‍ണാഭരണങ്ങള്‍ തിരികെ എടുത്തു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊട്ടാരക്കര കെ.എസ്ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ എത്തിച്ച്, പെണ്‍കുട്ടിയെ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു.

നൂറനാട് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
കഴിഞ്ഞ ദിവസം ശാസ്താംകോട്ട നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇയാള്‍ക്ക് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പ്രതിയുടെ ആകര്‍ഷകമായ ഫോട്ടോകള്‍ അപ്ലോഡ് ചെയ്ത് പെണ്‍കുട്ടികള്‍ക്ക് മെസ്സേജുകള്‍ അയയ്ക്കുകയും മെസേജുകള്‍ക്ക് മറുപടി അയക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും അവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി ശാരീരികമായി പീഡിപ്പിച്ച് ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. വിവാഹിതനും
ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഇത് വീട്ടുകാരോട്
പറയാതിരിക്കുന്നത് പ്രതിക്ക് സഹായമായി. ഇന്‍സ്റ്റഗ്രാം വഴി നിരവധി പെണ്‍കുട്ടികള്‍ പ്രതിയുടെ
വലയില്‍ ആയിട്ടുണ്ട് എന്നാണ് സൂചന.

സി.ഐ പി.ശ്രീജിത്ത്, എസ്. ഐ എസ്‌നിതീഷ്, എസ്. ഐ സുഭാഷ് ബാബു, സി. പി. ഒമാരായ
സിനു വര്‍ഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

police kerala police kerala news