കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരുക്കേൽപ്പിച്ച് മധ്യവയസ്കൻ. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവരെയാണു ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) വെട്ടിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണു സംഭവം. കുടുംബവഴക്കാണു ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.
ആക്രമണത്തിൽ ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപെട്ടു. പരുക്കു ഗുരുതരമായതിനാൽ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവർഷമായി ബിന്ദുവും ഷിബുവും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഷിബു ഒളിവിലാണു. ഇവർക്ക് മൂന്ന് മക്കളുണ്ട്.