
മുംബൈ: മറാത്ത സംവരണ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന സര്‍വകക്ഷി യോഗത്തിന്റെ ആവശ്യം തള്ളി സമരസമിതി. സമരസമിതി നേതാവ് മനോജ് ജരാങ്കെയാണ് തീരുമാനം തള്ളിയത്. സംവരണം പ്രഖ്യാപിക്കും വരെ നിരാഹാരസമരം തുടരുമെന്നു പ്രഖ്യാപിച്ച അദ്ദേഹം വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളം കുടിക്കുന്നതു നിര്‍ത്തുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് സംവരണം ആവശ്യപ്പെട്ട് നടത്തുന്ന സമരം എട്ട് ദിവസം പിന്നിട്ടു.
മറ്റു വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെ മറാത്ത സംവരണം നടപ്പാക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നിലപാട് എടുത്തിരുന്നു. സംവരണം നടപ്പാക്കാന്‍ സാവകാശം നല്‍കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഭ്യര്‍ഥിച്ചെങ്കിലും നിരാഹാര സമരം തുടരുമെന്ന് പാട്ടേലും വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയും രണ്ട് ഉപ മുഖ്യമന്ത്രിമാരുമായിരിക്കും ഉത്തരവാദികളെന്നും പാട്ടീല്‍ പറഞ്ഞു.
പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ട് എം പിമാരും (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം), ഒരു ബിജെപി നേതാവും രാഝിവച്ചിരുന്നു. അതേസമയം പ്രക്ഷോഭത്തില്‍ 12 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ഹസ്സന്‍ മുഷറഫിന്റെ കാര്‍ സംവരണ അനുകൂലികള്‍ ആക്രമിച്ചു. എംഎല്‍എമാരുടെ വസതികളും പാര്‍ട്ടി ഓഫിസുകളും കത്തിച്ചതുള്‍പ്പെടെയുള്ള അക്രമങ്ങളുടെ പേരില്‍ 168 പേരെ അറസ്റ്റ് ചെയ്തതായും 141 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും ഡിജിപി അറിയിച്ചു.