ഗതാഗത കമ്മീഷണറെ പരസ്യമായി ശാസിച്ച് ഗണേഷ്; മേശപ്പുറത്തടിച്ച് മറുപടി നല്‍കി ശ്രീജിത്ത്

ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിനെ പരസ്യമായി ശാസിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ബുധനാഴ്ച നടന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തിലായിരുന്നു മന്ത്രിയുടെ ശാസന. മറുപടി പറയാന്‍ അനുമതി നല്‍കിയതുമില്ല.

author-image
anu
New Update
ഗതാഗത കമ്മീഷണറെ പരസ്യമായി ശാസിച്ച് ഗണേഷ്; മേശപ്പുറത്തടിച്ച് മറുപടി നല്‍കി ശ്രീജിത്ത്

 

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിനെ പരസ്യമായി ശാസിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ബുധനാഴ്ച നടന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തിലായിരുന്നു മന്ത്രിയുടെ ശാസന. മറുപടി പറയാന്‍ അനുമതി നല്‍കിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഗതാഗത കമ്മിഷണര്‍ അതേ ഭാഷയില്‍ തിരിച്ചു പ്രതികരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചത്. 2023ല്‍ തുടങ്ങുമെന്നു പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിനു നല്‍കിയെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും ഇതു ബാധിക്കുമെന്നതിനാല്‍ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവര്‍ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിര്‍ദേശം. എന്നാല്‍ അതു സര്‍ക്കാരിനു ബാധ്യതയാകുമെന്നും കോര്‍പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ ആര്‍ക്കും വരാവുന്ന രീതിയില്‍ കരാര്‍ വിളിക്കുന്നതാണ് നല്ലതെന്നും അന്നത്തെ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. ഇതില്‍ ഇപ്പോഴും തീരുമാനമായില്ല.

ഇതുസംബന്ധിച്ച ഉത്തരവുണ്ടോയെന്നു യോഗത്തില്‍ മന്ത്രി ചോദിച്ചു. ഇല്ലെന്നു കമ്മിഷണര്‍ വിശദീകരിക്കാന്‍ തുടങ്ങുമ്പോഴേക്കും മന്ത്രി ക്ഷുഭിതനായി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളോട് ക്ഷമ പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥരും ഗതാഗത കമ്മിഷണറും തന്നെ വഞ്ചിച്ചുവെന്നു മൈക്കിലൂടെ പറഞ്ഞു. യോഗം കഴിഞ്ഞ് കമ്മിഷണര്‍ മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്.

Latest News kerala news