കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

author-image
Priya
New Update
കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

 

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയത്. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകതയെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം, തിരുവനന്തപുരം സ്വദേശിയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനില്‍ JN.1 കണ്ടെത്തിയിരുന്നു. രാജ്യത്ത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്ത XBB വകഭേദത്തെ അപേക്ഷിച്ച് JN.1ന് വ്യാപനശേഷി വളരെ കൂടുതലാണ്.

നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎന്‍1 കണ്ടെത്തിയിരുന്നു. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി.

 

നവംബര്‍ മുതല്‍ കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകള്‍ പ്രകാരം, നവംബറില്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത് ഫ്‌ലൂ നെഗറ്റീവായവരില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴ് ശതമാനം പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്.

ഒക്ടോബര്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇത് ഒരു ശതമാനമായിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1324 പേര്‍ കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുണ്ട്.

 

veena george covid