കേരളത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു. ഇതിനിടെ സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു.

author-image
Priya
New Update
കേരളത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

 

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു. ഇതിനിടെ സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം സ്വദേശിക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ആര്‍ടിപിസിആര്‍ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18ന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും സാംപിളില്‍ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭിച്ചത്.

നേരത്തെ സിംഗപ്പൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് നേരത്തെ ജെഎന്‍1 കണ്ടെത്തിയിരുന്നു. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി.

കേരളത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ 'ജെഎന്‍1' 2023 സെപ്റ്റംബറില്‍ അമേരിക്കയിലാണ് ആദ്യം കണ്ടെത്തുന്നത്.

തുടര്‍ന്ന് ചൈനയില്‍ ഇത് വ്യാപകമാവുകയായിരുന്നു. അമേരിക്കയടക്കമുള്ള പതിനൊന്ന് രാജ്യങ്ങളില്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1492 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ അതില്‍ 1324 കേസുകളും കേരളത്തില്‍ നിന്നുള്ളതാണ്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 ഉം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുറേ നാളുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നത്. ദിവസവും 700 -1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.

 

kerala covid