/kalakaumudi/media/post_banners/ffdb21287d4b1e99176b2971c10f593be4c958d6f2075dd77c768b339af5d978.jpg)
നെയ്യാറ്റിൻകര: കരമന - കളിയിക്കാവിള ദേശീയപാതയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം അമിത വേഗതയെന്ന് റിപ്പോർട്ട്. ഇരുബസുകളും അമിതവേഗതയിലായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നെയ്യാറ്റിൻകര മൂന്നുകല്ലിമുട്ടിനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവർ മെഡിക്കൽ കോളേജ്, നിംസ് തുടങ്ങിയ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
അപകടത്തിൽ ബസ് കണ്ടക്ടർ രാജേഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ കണ്ടക്ടറായിരുന്നു രാജേഷ്.
ബസ്സുകൾ കൂട്ടിയിടിച്ച ശക്തിയിൽ അദ്ദേഹം തെറിച്ചുവീഴുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമായി തന്നെ തുടരുകയാണ്.
അപകടത്തെ തുടർന്ന് ബസിന്റെ മുൻവശത്ത് കുടുങ്ങിപ്പോയ ഡ്രൈവർമാരായ അനിൽ കുമാർ, എം എസ് സുനി എന്നിവരെ അഗ്നിരക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇരുവരുടെയും കൈകാലുകൾക്ക് പൊട്ടലുണ്ട്. ശാസ്ത്രക്രിയയ്ക്ക് ശേഷം ഇവരെ വാർഡുകളിലേക്ക് മാറ്റി. മറ്റൊരു കണ്ടക്ടർ ധന്യയും നിലവിൽ ചികിത്സയിൽ കഴിയുകയാണ്.