![പാക് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ഞായറാഴ്ച; ഷഹ്ബാസ് ഷെരീഫും ഒമർ അയൂബ് ഖാനും നേർക്കുന്നേർ](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/post_banners/8b58d2fc81c36ce786ab2ba28b106828217bacbce6d04bba4f0a4d2d93e326c9.jpg)
ഇസ്ലാമാബാദ്: രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്താനിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.ഇതിനായി സ്ഥാനാർത്ഥികൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കകം നാമനിർദ്ദേശ പത്രിക സമർപ്പിക്കണം.
പത്രികകളുടെ സൂക്ഷ്മപരിശോധനയും ശനിയാഴ്ച തന്നെ പൂർത്തിയാകും.പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാകിസ്താൻ പീപ്പീൾസ് പാർട്ടി (പിപിപി) എന്നിവരുടെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷഹ്ബാസ് ഷെരീഫിനെ നാമനിർദ്ദേശം ചെയ്തു.
അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ് രീകെ-ഇൻസാഫ് പാർട്ടിയുടെ(പിടിഐ) പാർട്ടിയുടെ പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗൺസിൽ ചെയർമാൻ സാഹിബ്‌സാദ ഹമീദ് റാസ നാമനിർദ്ദേശം ചെയ്ത ഒമർ അയൂബ് ഖാനാണ് എതിരാളി.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൻഎമാരാണ് വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക.മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണയാണ് ഷഹ്ബാസ് ഷെരീഫിനുള്ളത്. സഹോദരൻ നവാസ് ഷെരീഫാണ് ഷഹ്ബാസിനെ നാമനിർദ്ദേശം ചെയ്തത്.
പൊതുതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണങ്ങൾക്കിടെ പാകിസതാന്റെ 16-ാമത് ദേശീയ അസംബ്ലി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. സ്ഥാനമൊഴിയുന്ന സ്പീക്കർ രാജാ പെർവൈസ് അഷ്‌റഫാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആകെയുള്ള 336 അംഗങ്ങളിൽ 302 എംഎൻഎമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.