പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍; സ്റ്റേഷനില്‍ എത്തി കീഴടങ്ങി

പാര്‍ലമെന്റിനുള്ളില്‍ അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ അറസ്റ്റില്‍. കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്.

author-image
Web Desk
New Update
പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍; സ്റ്റേഷനില്‍ എത്തി കീഴടങ്ങി

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ അറസ്റ്റില്‍. കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്.

ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പാര്‍ലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്.

ഭഗത് സിങ്ങിന്റെ ആശയങ്ങള്‍ ആകൃഷ്ടനാണ് ലളിത് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിനു മുന്‍പ് ലളിതും മറ്റ് അഞ്ചു പേരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ആറു പേരും പാര്‍ലമെന്റിനുള്ളില്‍ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ടു പേര്‍ക്കു മാത്രമാണ് പാസ് ലഭിച്ചത്.

ബുധനാഴ്ചയാണ് ലോക്സഭയില്‍ 2 യുവാക്കള്‍ കടന്നാക്രമണം നടത്തിയത്. അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ ഇവര്‍ സഭ സമ്മേളിക്കവേ സന്ദര്‍ശക ഗാലറിയില്‍നിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി എറിയാന്‍ ശ്രമിക്കുകയും ചെയ്തു. എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്.

ബിജെപിയുടെ, മൈസൂരുവില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രതാപ് സിംഹയുടെ ശുപാര്‍ശയിലാണ് ഇവര്‍ സന്ദര്‍ശക ഗാലറിയില്‍ കയറിയത്. മൈസൂരു സ്വദേശി ഡി.മനോരഞ്ജന്‍ (35), ലക്‌നൗ സ്വദേശി സാഗര്‍ ശര്‍മ (27) എന്നിവരാണ് ശൂന്യവേള സഭയിലേക്കു ചാടിയത്.

സംഭവത്തിനു തൊട്ടു മുന്‍പ് പാര്‍ലമെന്റ് ഗേറ്റിനു പുറത്ത് പുകക്കുറ്റികള്‍ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ (25) എന്നിവരെയും പൊലീസ് പിടികൂടി.

ഗുരുഗ്രാമില്‍നിന്നു ഹിസാര്‍ സ്വദേശി വിശാല്‍ ശര്‍മ എന്നയാളെയും ഇയാളുടെ ഭാര്യയെയും അറസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.

parliament india national news delhi