പത്താന്‍കോട്ട് ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ പാക്കിസ്ഥാനില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

author-image
Priya
New Update
പത്താന്‍കോട്ട് ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ പാക്കിസ്ഥാനില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു

 

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്.

സിയാല്‍കോട്ടില്‍ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാന്‍ നാലു ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു. 1994 നവംബറില്‍ ഇന്ത്യയില്‍ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു.

തുടര്‍ന്ന് ജയിലിലായി. ശേഷം 2010ല്‍ വാഗ വഴി പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.

2016 ജനുവരി രണ്ടിനു പാക്കിസ്ഥാനില്‍ നിന്നെത്തിയ ജയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഭീകരരെ നേരിടുന്നതിനിടെ ലഫ്. കേണല്‍ ഇ.കെ.നിരഞ്ജന്‍ ഉള്‍പ്പെടെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.

pakistan pathankot attack