പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: നജീബ് കാന്തപുരത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേസിന്റെ വിചാരണ വേളയില്‍ മാത്രം ബാലറ്റ് പേപ്പര്‍ പരിശോധിച്ചാല്‍ മതിയെന്ന നജീബ് കാന്തപുരത്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല.

author-image
Web Desk
New Update
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: നജീബ് കാന്തപുരത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേസിന്റെ വിചാരണ വേളയില്‍ മാത്രം ബാലറ്റ് പേപ്പര്‍ പരിശോധിച്ചാല്‍ മതിയെന്ന നജീബ് കാന്തപുരത്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. എന്നാല്‍, ഇതടക്കമുള്ള എല്ലാ കാര്യങ്ങളും ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

പെരിന്തല്‍മണ്ണ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ ചെയ്ത തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ വരണാധികാരിയായിരുന്ന ജില്ല കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

മണ്ഡലത്തിലെ കൊവിഡ് രോഗികളടക്കം പോള്‍ ചെയ്ത 348 വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് വര്‍ണാധികാരി നിരസിച്ചത് നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അനുവദിച്ചാണ് ജസ്റ്റിസ് സി.എസ്.സുധ ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എം സ്വതന്ത്രനായ കെ.പി.മുഹമ്മദ് മുസ്തഫയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇതില്‍ 300 വോട്ടുകളെങ്കിലും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു. നജീബ് കാന്തപുരം വിജയിച്ചത് 38 വോട്ടുകള്‍ക്കാണ്.

കേസിന്റെ നടപടിക്രമങ്ങള്‍ തുടരവെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഈ പെട്ടി പിന്നീട് മലപ്പുറം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ പെട്ടി മുദ്രവെച്ച് ഹൈക്കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

india perunthalmanna assembly polls Supreme Court