/kalakaumudi/media/post_banners/54df88f673f07d3fa15eff02790a87ff5175b435b63fd41f1ca869ead5fcf61c.jpg)
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പത്തനംതിട്ടയിൽ. രാവിലെ 11-ഓടെ ജില്ലയിലെത്തും.ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും.തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ മാർഗം പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന അദ്ദേഹം പിന്നീട് റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തിലെത്തും.
ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രിയെത്തും. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളനത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജില്ലയിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകേണ്ട വഴികളിലെ ഗതാഗത ക്രമീകരണവും സുരക്ഷാ പരിശോധനയും പൂർത്തിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും സംയുക്തമായാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. എസ്പിജിയും കേരള പൊലീസും സുരക്ഷ ക്രമീകരണങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ട്.
അതെസമയം കന്യാകുമാരിയിലും തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനായി പ്രധാനമന്ത്രി എത്തുന്നുണ്ട്. പത്തനംതിട്ടയിലെ പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 19-ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും.