/kalakaumudi/media/post_banners/51a162ce7c944231baa5ea2173b745219aa1fb7cbb35b445da7205e4749192bc.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തലസ്ഥാനത്തെത്തും.രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ വരവേൽപ്പ് നൽകും. മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു.രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും സമ്മേളന നഗരിയിലേക്കെത്തുക.
തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.നഗരം ഇതിനകം കൊടിതോരണങ്ങളാൽ അലംകൃതമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും കൂറ്റൻ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തുമെന്നും സൂചനയുണ്ട്. സ്റ്റേഡിയത്തിൽ പടുകൂറ്റൻ സമ്മേളനവേദിയാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 10ന് സമ്മേളനം ആരംഭിക്കും. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവ്വാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.