/kalakaumudi/media/post_banners/0b4bba6797c3b261fa62b4050750611141d1f0e7a0761a9e04be5c1d2021d5a3.jpg)
വാഷിങ്ടൺ: 18 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മെയ്‌നിലെ ലൂയിസ്റ്റണിൽ ബൗളിംഗ് ആലിയിലും ഒരു റെസ്റ്റോറന്റിലും നടന്ന വെടിവയ്പിൽ പ്രതിയായ റോബർട്ട് കാർഡിനായുള്ള അന്വേഷണം തുടരുകയാണ്. ഹെലികോപ്റ്ററുകൾ, കോസ്റ്റ് ഗാർഡ് എന്നിവ പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ച് മണിക്കൂറുകൾ ഏറെയായി. എന്നാൽ ഇതുവരേയും പ്രതിയെ പിടികൂടാനായിട്ടില്ല.
എഫ്ബിഐ എസ്ഡബ്യുഎറ്റി സംഘങ്ങൾ വ്യാഴാഴ്ച പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.കമ്പ്യൂട്ടറുകൾ, കുറിപ്പുകൾ, ആയുധങ്ങൾ തുടങ്ങി വെടിവയ്പ്പ് നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തെളിവുകൾക്കായാണ് അന്വേഷണം നടത്തിയത്.
ലിസ്ബണിൽ നിന്ന് പ്രതിയുടെ സംശയാസ്പദമായ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് അന്വേഷകസംഘം ഒരു തോക്ക് കണ്ടെടുത്തിരുന്നു.എന്നാൽ ബുധനാഴ്ചത്തെ വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് ആണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതെസമയം പ്രതിയായ റോബർട്ട് കാർഡിനായുള്ള തിരച്ചിൽ തുടരുന്നതിനാൽ ഓബർണിലെ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് മേയർ ജേസൺ ലെവസ്‌ക്യൂ പറഞ്ഞു.മാത്രമല്ല തെക്കൻ മെയ്‌നിലെ സ്കൂൾക്കും കോളേജുകളും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഓബർൺ, ബ്രൺസ്‌വിക്ക്, ലിസ്ബൺ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധിയാണ്. തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കാനാണ് തീരുമാനം.
40 കാരനായ റോബർട്ട് കാർഡിനെതിരെ എട്ട് കൊലപാതക കേസുകളിൽ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അപകടകാരിയായി കണക്കാക്കണമെന്നും പോലീസ് പറഞ്ഞു. റോബർട്ട് കാർഡ് സർട്ടിഫൈഡ് തോക്കുകളുടെ പരിശീലകനും യുഎസ് ആർമി റിസർവിലെ ഉദ്യോഗസ്ഥനുമാണ്.
സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ പോലീസ് ലെവിസ്‌റ്റണിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉവാൾഡെ സ്‌കൂൾ കൂട്ടക്കൊലയ്ക്ക് ശേഷം യുഎസിൽ നടക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണ് മെയ്‌നിലേത്.