വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥനെ മുഖ്യ പ്രതി സിൻജോ ക്രൂരമായി മർദ്ദിച്ചതായി പൊലീസ്.കരാട്ടെ ബ്ലാക്ക് ബെൽറ്റായ സിൻജോ സിദ്ധാർത്ഥന്റെ കഴുത്തിൽ അമർത്തിയതോടെ ദാഹജലം പോലും ഇറക്കാൻ സാധിക്കാതെയായെന്ന് പൊലീസ് പറയുന്നു.
ഹോസ്റ്റലിലും കോളേജിലും സിദ്ധാർത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതകളാണെന്നാണ് വിദ്യാർത്ഥികൾ പോലീസിന് നൽകിയ മൊഴി.ഹോസ്റ്റലിലെ ആൾക്കൂട്ട വിചാരണയ്‌ക്കിടയിലും സിൻജോ സിദ്ധാർത്ഥനെ ചവിട്ടി താഴെയിടുകയും വയറിൽ തള്ളവിരൽ പ്രയോഗവും നടത്തിയിരുന്നു. മാത്രമല്ല ഒരുപാട് തവണ പ്രതി സിദ്ധാർത്ഥനെ മർദ്ദിക്കുകയും ചെയ്തിരുന്നു. കഴുത്തിൽ വിരൽ അമർത്തിപ്പിടിച്ചു. സിദ്ധാർത്ഥൻ വെള്ളം ചോദിച്ചെങ്കിലും അത് കുടിക്കാൻ സാധിച്ചില്ലെന്നും വിദ്യാർത്ഥികൾ നൽകിയ മൊഴിയിൽ പറയുന്നു.
ആൾക്കൂട്ടവിചാരണയും സിജോയുടെ നേതൃത്വത്തിലായിരുന്നു. ഈ സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മുഖ്യപ്രതികളിൽ രണ്ടാമനായ കാശിനാഥനും സിദ്ധാർഥനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ബെൽറ്റുകൊണ്ട് നിരവധി തവണ വിദ്യാർത്ഥിയെ അടിച്ചത് കാശിനാഥനായിരുന്നു. മനോനില തെറ്റിയത് പോലെയാണ് സിദ്ധാർഥനോട് പെരുമാറിയത്. കാശിനാഥൻ കോളേജിൽ അറിയപ്പെട്ടിരുന്നത് സൈക്കോ എന്ന പേരിലായിരുന്നു.