/kalakaumudi/media/post_banners/9231dcfe2ad70a4ce07bdaded5bce8d76f734f81dc06f4bafc38b82fc061a36e.jpg)
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പുരാണകഥാപാത്രമായ രാവണനായി അവതരിപ്പിച്ച പോസ്റ്ററിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി അവരുടെ ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രം അക്രമപരവും പ്രകോപനപരവുമാണെന്നും വിമർശിച്ചു. വാഗ്ദാനങ്ങൾ പോലുള്ള സത്യപ്രതിജ്ഞകൾ ബിജെപി മറന്നോ എന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
രാവണനെ അനുസ്മരിപ്പിക്കും വിധം താടിയുള്ള മുഖവും ഏഴ് തലയുമായുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് ബിജെപി തങ്ങളുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ചത്.
‘‘രാവൺ, നിർമാണം കോൺഗ്രസ് പാർട്ടി, സംവിധാനം ജോർജ് സോറസ്.’’ എന്ന കുറിപ്പോടെയാണ് രാവൺ സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള രാഹുലിന്റെ പോസ്റ്റർ ബിജെപി പങ്കുവച്ചത്. ഇതാ പുതിയ തലമുറയിലെ രാവണൻ. അദ്ദേഹം തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇത്തരത്തിൽ രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബിജെപിയുടെ പ്രചാരണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ‘‘ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് എന്താണ്? പിതാവിനെയും മുത്തശ്ശിയെയും അക്രമികൾ കൊലപ്പെടുത്തിയ ഒരു കോൺഗ്രസ് എംപിക്കെതിരെയുള്ള ഈ പ്രചാരണം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയെ വിഭജിക്കുന്നതാണ്. ഓരോ ദിവസവും കളവു പറയുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ പാർട്ടി നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ പ്രശ്നമാകില്ല. പക്ഷേ, ഇത് വളരെ അപകടകരമാണ്. ഇതുകൊണ്ട് ഞങ്ങൾ ഭയപ്പെടില്ല.’’– ജയറാം രമേശ് പറഞ്ഞു.