കെഎസ്ആര്‍ടിയെ മൂന്നായി മുറിക്കും; ഗതാഗതവകുപ്പിന്റെ ശുപാര്‍ശ

കെഎസ്ആര്‍ടിസിയെ മൂന്ന് സ്വതന്ത്ര കോര്‍പ്പറേഷനുകളായി വിഭജിക്കുന്നു. സേവനങ്ങല്‍ കൂടുതല്‍ കാര്യക്ഷമവും ലാഭകരവും വിശ്വസനീയവുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ തന്നെ ഗതാഗത വകുപ്പ് സര്‍ക്കാരിനു കൈമാറും.

author-image
Web Desk
New Update
കെഎസ്ആര്‍ടിയെ മൂന്നായി മുറിക്കും; ഗതാഗതവകുപ്പിന്റെ ശുപാര്‍ശ

ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ മൂന്ന് സ്വതന്ത്ര കോര്‍പ്പറേഷനുകളായി വിഭജിക്കുന്നു. സേവനങ്ങല്‍ കൂടുതല്‍ കാര്യക്ഷമവും ലാഭകരവും വിശ്വസനീയവുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ തന്നെ ഗതാഗത വകുപ്പ് സര്‍ക്കാരിനു കൈമാറും.

നിലവില്‍ ലീവിലുള്ള കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ തിരികെ എത്തിയാലുടന്‍ തന്നെ പ്രൊപ്പോസല്‍ സര്‍ക്കാരിനു കൈമാറുമെന്നാണ് സൂചന. 2024 ജൂണിലാകും ഇതു നടപ്പാക്കുക. അഞ്ച് ജില്ലകളെ ഓരോ കോര്‍പ്പറേഷന്റെയും അധികാര പരിധിയിലുള്ള പ്രദേശമായി രൂപീകരിക്കും.

ഇങ്ങനെ രൂപീകരിക്കുന്ന കോര്‍പ്പറേഷനുകളുടെ ചുമതല കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍മാര്‍ക്കാകും നല്‍കുക. ഭരണപരമായ എല്ലാ ചുമതലകളും ഈ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. ജീവനക്കാരുടെ ട്രാന്‍സ്ഫറും ശമ്പളവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും വ്യക്തിഗത കോര്‍പ്പറേഷനുകള്‍ തീരുമാനിക്കും. ഓരോ കോര്‍പ്പറേഷന്റെയും അധികാരപരിധിക്കുള്ളില്‍ മാത്രമേ സ്ഥലംമാറ്റം നല്‍കൂ. ബസുകള്‍, ഡിപ്പോകള്‍ തുടങ്ങിയ ആസ്തികള്‍ മൂന്ന് കോര്‍പ്പറേഷനുകള്‍ക്കായി വിഭജിക്കും.

എട്ട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുള്ള തമിഴ്‌നാട്ടിലെ മാതൃകയിലായിരിക്കും കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുക. തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ കീഴിലുള്ള സംഘം രണ്ടുതവണ ചെന്നൈ സന്ദര്‍ശിച്ചിരുന്നു.

ഓരോ ജില്ലകളിലെയും പ്രാദേശിക പ്രദേശങ്ങളുടെ കൃത്യമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ നിന്നുള്ള സേവനങ്ങള്‍ തീരുമാനിക്കുക എളുപ്പമല്ല. ആസൂത്രിതമായ വികേന്ദ്രീകരണം സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മികച്ച യാത്രാ സൗകര്യം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. കെഎസ്ആര്‍ടിസിയെ മൂന്ന് കോര്‍പ്പറേഷനുകളായി വിഭജിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ മികച്ച സര്‍വീസ് ഉറപ്പാക്കാന്‍ നേരത്തേ നാലു സോണുകളായി വിഭജിച്ചിരുന്നെങ്കിലും കോര്‍പറേഷനുകള്‍ രൂപീകരിക്കുന്നതോടെ അവ ഇല്ലാതാകും. പുതിയ കോര്‍പ്പറേഷനുകള്‍ക്ക് കീഴില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ 2021-ല്‍ സ്ഥാപിതമായ കെ-സ്വിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ നിലവിലെ ഓപ്പറേഷന്‍സ് തുടരും.

കെഎസ്ആര്‍ടിസിയെ മൂന്ന് സ്വതന്ത്ര കോര്‍പ്പറേഷനുകളായി വിഭജിക്കുന്നതോടെ യൂണിയനുകളുടെ അതിപ്രസരം കുറയ്ക്കാനും സാധിക്കുമെന്നാണ് ഗതാഗത വകുപ്പ് കരുതുന്നത്. റഫറണ്ടം നടത്തി ഓരോ കോര്‍പ്പറേഷനുകളിലും അംഗീകൃത തൊഴിലാളി യൂണിയനുകള്‍ക്ക് പ്രവര്‍ത്തനം അനുവദിക്കും. സര്‍ക്കാരില്‍ നിന്നും വിഭജനത്തിനുള്ള അനുമതി ലഭിച്ചാലുടന്‍ യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് റഫറണ്ടം നടത്തി അംഗീകൃത തൊഴിലാളി യൂണിയനുകളെ കണ്ടെത്തും. അതിനു ശേഷമാകും ഇവര്‍ക്ക് ഓരോ സോണുകളിലും പ്രവര്‍ത്തനത്തിനുള്ള അനുമതി ലഭിക്കുക.

അതേസമയം കെഎസ്ആര്‍ടിസിയുടെ വിഭജനത്തോടെ യൂണിയനുകള്‍ക്ക് കടിഞ്ഞാണിടുകയാണ് ലക്ഷ്യമെന്നും ഇത് ന്യായമായ ആവശ്യങ്ങള്‍ക്കു പോലും തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.

kerala ksrtc kerala news