ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തത്.

author-image
Web Desk
New Update
ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തത്.

രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്.

രാഹുലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതിനെതിരെ ഡിസംബര്‍ 20ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെല്ലാം തുടക്കം മുതല്‍ സ്ഥലത്തെത്തി നേതൃത്വം നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലാണ്.

അക്രമങ്ങള്‍ക്കും പൊതുമുതല്‍ നശീകരണത്തിനും നേരിട്ടും അല്ലാതെയുമുള്ള ഉത്തരവാദിത്തം സമരം നടത്തുന്നവര്‍ക്കുണ്ട്. രാഹുല്‍ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കുന്നതിന്റെയും സമരം അക്രമാസക്തമാകുന്നതിന്റെയും ഫോട്ടോയും വിഡിയോയും പൊലീസ് കോടതിയില്‍ ഹാജരാക്കി.

പിരിഞ്ഞു പോയ പ്രവര്‍ത്തകരെ മടക്കി വിളിച്ച് രാഹുല്‍ വീണ്ടും ആക്രമണം നടത്തി. എല്ലാ ആക്രമങ്ങളും നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ട്. അതിക്രമങ്ങള്‍ തടയാന്‍ യാതൊരു ശ്രമവും നേതാവെന്ന നിലയില്‍ നടത്തിയില്ല. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധമല്ല നടന്നത്, ആക്രമണമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

രാഹുലിന്റെ തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സ്‌ട്രോക്കിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. രാഹുലിനു നിലവില്‍ ശാരീരിക അവശത ഇല്ലെന്നും റിമാന്‍ഡ് ചെയ്യുന്നതിന് അസുഖം തടസ്സമല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ചതിന്റെ രേഖകള്‍ വിലയിരുത്തിയശേഷമാണ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റു ചെയ്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

rahul mamkoottatil kerala youth congress congress party