'വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സുതാര്യതയില്ല; പാരിസ്ഥിതിക ദുരന്തവും വരുത്തിവയ്ക്കുന്നതായി പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാണ്'

നിരവധി രഹസ്യങ്ങളുള്ളതും ജനാധിപത്യവിരുദ്ധവുമായ പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ രാമചന്ദ്ര ഗുഹ.

author-image
Priya
New Update
'വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സുതാര്യതയില്ല; പാരിസ്ഥിതിക ദുരന്തവും വരുത്തിവയ്ക്കുന്നതായി പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാണ്'

തിരുവനന്തപുരം: നിരവധി രഹസ്യങ്ങളുള്ളതും ജനാധിപത്യവിരുദ്ധവുമായ പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ രാമചന്ദ്ര ഗുഹ.

പദ്ധതിയില്‍ സുതാര്യതയില്ലെന്നും ഗുഹ പറഞ്ഞു. വിഴിഞ്ഞം തുറമുഖം മൂലമുണ്ടാകുന്ന തീരശോഷണത്തെക്കുറിച്ച് വിഴിഞ്ഞം ജനകീയ സമരസമിതി തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസില്‍) തുറമുഖത്തിനു പരിസ്ഥിതി അനുമതി ലഭിക്കാന്‍ രേഖയില്‍ തിരിമറി നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

തീരശോഷണം, ജൈവവൈവിധ്യം, ടൂറിസം, മത്സ്യത്തൊഴിലാളികളുടെ ജീവിതം, ഉപജീവനം എന്നിവയെല്ലാം അവഗണിച്ചാണു പദ്ധതി നടപ്പാക്കിയത്. രാജ്യത്തെ സുപ്രധാന തുറമുഖങ്ങളും വിമാനത്താവളങ്ങളും ഒരു കമ്പനിയുടെ കയ്യിലേക്കു പോകുന്നതു രാജ്യസുരക്ഷയ്ക്കു തന്നെ ഗുണകരമല്ല.

പാരിസ്ഥിതിക ദുരന്തവും പദ്ധതി വരുത്തിവയ്ക്കുന്നതായി പഠന റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ജനകീയ സമരസമിതിക്കു വേണ്ടി വിദഗ്ധ സംഘം സമഗ്രമായ ഗവേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇത് സര്‍വകലാശാലകള്‍ പോലും അംഗീകരിക്കാത്ത പഠനഗ്രന്ഥമാണെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നു തനിക്കറിയില്ല. ലോകത്തു പലയിടത്തും ബദല്‍ വികസന നയ രൂപീകരണത്തിനായി സിവില്‍ സമൂഹം സര്‍ക്കാരുമായി ചേര്‍ന്നു പഠനവും ഗവേഷണവും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരസമിതി പ്രതിനിധികളായ പാട്രിക് മൈക്കിള്‍, എല്‍സി ഗോമസ് എന്നിവര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.വികാരി ജനറല്‍ മോണ്‍.യൂജിന്‍ പെരേര, ഡോ.കെ.വി.തോമസ്, ഡോ.ജോണ്‍ കുര്യന്‍, മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാജഗോപാല്‍, വി.ദിനകരന്‍, ജാക്‌സണ്‍ പൊള്ളയില്‍, ഷെറി ജെ.തോമസ്, സിന്ധു നെപ്പോളിയന്‍, ഫാ.ഷാജിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

kerala India ports ramachandra guha vizhinjam port india