/kalakaumudi/media/post_banners/bc005256891572cc1a19e767b61433f79c0d8d706f067239e1f3c5e886206f32.jpg)
ന്യൂഡൽഹി: അപ്രതീക്ഷിത ആക്രമണങ്ങൾ തടയാൻ ഇന്ത്യ അതിർത്തിക്കപ്പുറത്ത് ഡ്രോണുകളുടെ നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം.
രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥർ നിരീക്ഷണത്തിനും സൈനികപരിശേധനക്കായുള്ള ഡ്രോണുകളുടെ നിർമ്മാണപ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയതായും വിദഗ്ദർ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പേർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത മാസം പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഈ സംവിധാനം മുഴുവൻ അതിർത്തികളിലും ഏർപ്പെടുത്താൻ ഏകദേശം 18 മാസമെടുത്തേക്കാം. കൂടാതെ പ്രതിവർഷം 500 മില്യൺ ഡോളർ ഇതിനായി ചെലവാകുമെന്നും റിപ്പേർട്ടുകളുണ്ട്.മെയ് മാസത്തിൽ അതിർത്തിയുടെ ചില ഭാഗങ്ങളിൽ സംവിധാനം ഏർപ്പെടുത്താനാണ് സൈന്യം ഒരുങ്ങുന്നത്.
അയൽരാജ്യങ്ങളായ ചൈനയുമായും പാക്കിസ്ഥാനുമായും പ്രത്യേകിച്ച് ഹിമാലയത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ സംവിധാനം.ഉക്രെയ്നിലെ യുദ്ധം കേന്ദ്ര സർക്കാരിനെ ആയുധശേഖരം, യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ, യുദ്ധത്തിനുള്ള മുൻഗണനകൾ എന്നിവ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചപ്പോൾ, അപ്രതീക്ഷിതമായി ഇസ്രയേലിനെതിരായ ഹമാസ് ആക്രമണം ചില നടപടികൾ വേഗത്തിൽ നടപ്പിലാക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചു.
നേരത്തെ ഇന്ത്യക്കെതിരെ അപ്രതീക്ഷിത ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2008-ൽ, ആയുധങ്ങളും ഗ്രനേഡുകളുമായി പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണകാരികൾ കടൽ വഴി മുംബൈയിലേക്ക് നുഴഞ്ഞുകയറുകയും നഗരത്തിലെ പ്രധാന ലാൻഡ്‌മാർക്കുകൾ മൂന്ന് ദിവസത്തേക്ക് ഉപരോധിക്കുകയും 166 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ലാൻഡിംഗ് കൂടാതെ ദീർഘനേരം പ്രവർത്തിക്കാൻ കഴിയുന്ന സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡ്രോണുകളാണ് ഹൈ-ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റുകൾ എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിനായി ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.
24/7 ഉയർന്ന ഉയരത്തിലുള്ള ലോംഗ് എൻഡുറൻസ് ഡ്രോണുകൾ അതിർത്തികളിലെ പരമ്പരാഗത റഡാർ ശൃംഖലയുടെ ബാക്ക്-അപ്പായി പ്രവർത്തിക്കുകയും പ്രാദേശിക കമാൻഡ് സെന്ററുകളിലേക്ക് ചിത്രങ്ങൾ നേരിട്ട് എത്തിക്കുകയും ചെയ്യും.
മാത്രമവല്ല വിന്യസിച്ചിരിക്കുന്ന ഡ്രോണുകളും അവയുടെ സോഫ്റ്റ്‌വെയറും പ്രാദേശികമായി വികസിപ്പിക്കുമെന്നും പറയുന്നു. ആയുധങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യൻ സൈന്യം, 10 വർഷത്തെ 250 ബില്യൺ ഡോളറിന്റെ സൈനിക നവീകരണ ശ്രമങ്ങൾക്കിടയിൽ പ്രാദേശികമായി യുദ്ധത്തിനുള്ള ആയുധങ്ങളുടെയും മറ്റും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുടെ കര അതിർത്തികളും തീരപ്രദേശങ്ങളും ഉൾക്കൊള്ളുന്ന 14,000 മൈൽ (22,531 കിലോമീറ്റർ) മുഴുവൻ പുതിയ സംവിധാനം സജ്ജമായാൽ ഈ പ്രദേശങ്ങൾ നിരന്തര നിരീക്ഷണത്തിലായിരിക്കുമെന്നും ഈ മേഖലയിലെ വിദഗ്ദർ പറഞ്ഞതായാണ് വിവരം.