സ്വാതന്ത്ര്യത്തിന്റെ അമൃതകാലഘട്ടം; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

സ്വാതന്ത്ര്യത്തിന്റെ അമൃതകാല ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് അവകാശങ്ങളെക്കുറിച്ചു മാത്രമല്ല കടമകളെക്കുറിച്ചും ബോധവാന്മാരായ ജനതയാണ്.

author-image
Athira
New Update
സ്വാതന്ത്ര്യത്തിന്റെ അമൃതകാലഘട്ടം; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

 

ന്യൂഡല്‍ഹി; സ്വാതന്ത്ര്യത്തിന്റെ അമൃതകാല ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് അവകാശങ്ങളെക്കുറിച്ചു മാത്രമല്ല കടമകളെക്കുറിച്ചും ബോധവാന്മാരായ ജനതയാണ്. രാജ്യത്തെ ഓരോ പൗരനും തങ്ങളാലാവുന്ന സംഭാവന ഇതിനായി നല്‍കണമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. റിപ്പബ്ലിക് ദിന തലേന്നു നടത്തിയ പ്രഭാഷണത്തിലാണ് രാഷ്ട്രപതിയുടെ സന്ദേശം. അമൃതകാലത്തിന്റെ തുടക്കത്തില്‍ സ്വാതന്ത്ര്യത്തിന്റെ 100ാം വര്‍ഷത്തില്‍ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റാനുള്ള സുവര്‍ണാവസരമായി ഇതുപയോഗിക്കണം.

 

കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ പ്രശംസിച്ചു. പാര്‍ലമെന്റ് പാസാക്കിയ ചരിത്രപരമായ സ്ത്രീ സംവരണ ബില്‍ വനിതാശാക്തീകരണത്തില്‍ മികച്ച ചുവടാവും. ചന്ദ്രയാന്‍ ദൗത്യവും ആദിത്യദൗത്യവും ശാസ്ത്ര സാങ്കേതികരംഗം ഊര്‍ജത്തോടെ കുതിക്കുന്നതിന്റെ തെളിവാണ്. ലോകത്ത് ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയരുന്നതിനു ജി20 ഉച്ചകോടി തെളിവായി. ദേശീയ വിദ്യാഭ്യാസ പദ്ധതി വരുന്നതോടെ ഡിജിറ്റല്‍ അസമത്വം ഇല്ലാതാകും. നമ്മുടെ ഭരണഘടന തയാറാക്കിയ നേതാക്കളെയും ഉദ്യോഗസ്ഥരെയും രാജ്യം അഭിമാനപൂര്‍വം സ്മരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പില്‍ നാഴികക്കല്ലാണെന്നു രാഷ്ട്രപതി ദ്രൗപദി പറഞ്ഞു. സുപ്രീംകോടതി വിധി പ്രകാരം നിയമപരമായാണ് ക്ഷേത്ര നിര്‍മാണം നടന്നത്. ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയിലെ അചഞ്ചല വിശ്വാസത്തിന്റെ കൂടി പ്രതീകമായാണു രാമക്ഷേത്രം നിലനില്‍ക്കുന്നത്.

Latest News news updates