/kalakaumudi/media/post_banners/99f34bf95249c93a1f33fc0a42ac61d39acc72094315a9bd45c3d14f3f992fd6.jpg)
ദാമോ: മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്. ബിജെപി മധ്യപ്രദേശിനെ മുഴുവൻ നശിപ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശനിയാഴ്ച മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒരു റാലിയിൽ സംസാരിക്കവെയാണ് കമൽ നാഥ് ഇക്കാര്യം പറഞ്ഞത്. ബിജെപി സംസ്ഥാനത്തിന്റെ കാർഷിക സമ്പ്രദായം, തൊഴിൽ സംവിധാനം, റിക്രൂട്ട്മെന്റ്, ആരോഗ്യം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, ക്രമസമാധാനം എന്നിവ തകർത്തെന്നും അദ്ദേഹം ആരോപിച്ചു.
.
ഇത് മധ്യപ്രദേശല്ലെന്നും, അഴിമതിയും തട്ടിപ്പും നിറഞ്ഞ സംസ്ഥാനമാണെന്നും സമ്മേളനത്തെ പങ്കെടുക്കാനെത്തിയ എത്തിയ പ്രിയങ്ക ഗാന്ധിയോട് അദ്ദേഹം പറഞ്ഞു.മധ്യപ്രദേശിലെ ഓരോ വ്യക്തിയും ഒന്നുകിൽ അഴിമതിയുടെ ഇരയാണ് അല്ലെങ്കിൽ അഴിമതിക്ക് സാക്ഷിയാണ്. യുവാക്കളുടെ ഭാവി എങ്ങനെ സംരക്ഷിക്കാം എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. തൊഴിലില്ലായ്മ ഇല്ലാതാക്കണം, എന്നാൽ അതിനുമുമ്പ് ബിജെപി നേതാക്കളെ തൊഴിൽ രഹിതരാക്കണമെന്നും നാഥ് കൂട്ടിച്ചേർത്തു.
"മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 17-ന് നടക്കാനിരിക്കുകയാണ്. എല്ലാ തിരഞ്ഞെടുപ്പുകൾക്കും അതിന്റേതായ അർത്ഥമുണ്ട്, ഈ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒരു സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ തിരഞ്ഞെടുപ്പല്ല, മറിച്ച് ഇത് മധ്യപ്രദേശിന്റെ ഭാവിയുടെ തിരഞ്ഞെടുപ്പാണ്." അദ്ദേഹം പറഞ്ഞു.
കമൽനാഥിനെയോ കോൺഗ്രസ് പാർട്ടിയെയോ പിന്തുണയ്ക്കരുത്, സത്യത്തെ പിന്തുണയ്ക്കുക, പൊതുജനങ്ങൾ സത്യത്തെ പിന്തുണച്ചാൽ നിങ്ങളുടെ ഭാവി സുരക്ഷിതമാകും, നവംബർ 17 ന് ചെയ്യുന്ന ഓരോ വോട്ടും ഒരു സ്ഥാനാർത്ഥിയ്ക്കല്ലെന്നും അത് സംസ്ഥാനത്തിന്റെ ഭാവിയ്ക്കായുള്ളതാണെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.
അതെസമയം ബിജെപി സർക്കാർ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ പോലും പരിഗണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കാലം കഴിയുന്തോറും രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ജനങ്ങളുടെ പ്രതീക്ഷകൾ കുറഞ്ഞുവരികയാണെന്ന് പറഞ്ഞ പ്രിയങ്ക, ജനങ്ങൾക്ക് റോഡ്, വെള്ളം, വൈദ്യുതി, വിലക്കയറ്റത്തിൽ നിന്നും ആശ്വാസം എന്നിവ വേണമെന്നും കൂട്ടിച്ചേർത്തു.
.
ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.230 നിയമസഭാ മണ്ഡലങ്ങളിൽ നവംബർ 17 ന് വോട്ടെടുപ്പും ഡിസംബർ 3 ന് വോട്ടെണ്ണലും നടക്കും.