/kalakaumudi/media/post_banners/83fa8734750cda5f6510c745961f216eb9b1617fd8ec8106e735bf7fa1d11740.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ എക്സാലോജിക്ക് കമ്പനിക്കെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ) കൈമാറി. എക്സാലോജിക്കിനെതിരെ നടക്കുന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണമാണ് എസ്എഫ്ഐഓയ്ക്ക് കൈമാറിയത്.
കോർപറേറ്റ് മന്ത്രാലയം കേസ് എസ്എഫ്ഐഒയ്ക്ക് കൈമാറി ഉത്തരവിറക്കി.പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോൺ ജോർജിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്സാലോജിക്ക്-സിഎംആര്‍എൽ ഇടപാടിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
ആറംഗ സംഘമാണ് കേസിൽ അന്വേഷണം നടത്തുക.അന്വേഷണം എട്ടുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും. എക്സാലോജിക്ക്-സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിൽ വരും.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കേസ് അന്വേഷിക്കേണ്ടത് എന്ന് അഭിപ്രായമുയർന്നിരുന്നു. ഈ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാനായ ഷോൺ ജോർജ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
അതേസമയം, മകൾ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഒരു ആരോപണവും ഏശില്ലെന്നും അദ്ദേഹം പറഞ്ഞു.