തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 27 പേര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ കല്ലമ്പലം, നാവായിക്കുളം ഇരുപത്തെട്ടാംമൈലില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബസിലെ 26 പേര്‍ക്കും പിക്കപ്പ് വാനിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

author-image
Web Desk
New Update
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 27 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ദേശീയപാതയില്‍ കല്ലമ്പലം, നാവായിക്കുളം ഇരുപത്തെട്ടാംമൈലില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബസിലെ 26 പേര്‍ക്കും പിക്കപ്പ് വാനിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

ഡ്രൈവര്‍ അഞ്ചുതെങ്ങ് നിലയ്ക്കാമുക്ക് പാറയടി സ്വദേശി വിഷ്ണുവിന്റെ പരിക്ക് ഗുരുതരമാണ്. വാഹനം വെട്ടി പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബസിലെ സീറ്റിലും കമ്പികളിലും ഇടിച്ചാണ് ബസ് യാത്രക്കാരായ 26 ഓളം പേര്‍ക്ക് പരിക്കേറ്റത്.

കല്ലമ്പലം സ്വദേശി അക്ഷയ് (24), ശക്തികുളങ്ങര സ്വദേശികളായ അലനോവ് (21),അരുണ്‍ (29), പാരിപ്പള്ളി സ്വദേശി വിജയകുമാരന്‍നായര്‍ (67), തിരുവനന്തപുരം നടുക്കാട് സ്വദേശി അജയകുമാര്‍ (55), ആറ്റിങ്ങല്‍ സ്വദേശി ശ്രീജ (37),കൊല്ലം പള്ളിമുക്ക് സ്വദേശികളായ ഷജാന (40),ഖാദിയ (10), നഹാസ് (28), കടമ്പനാട് സ്വദേശി ജന്‍സി (18), കായംകുളം സ്വദേശികളായ ഓമന (57), അനുഷ (27), വിപിന്‍ (36), രോഷ്‌നി (54), രാജി (33), ഓയൂര്‍ സ്വദേശി വിജി (32), കരിങ്ങന്നൂര്‍ സ്വദേശി അബിന്‍ (22), തിരുവനന്തപുരം പുല്ലുവിള സ്വദേശി സെല്‍വന്‍ (46), കുണ്ടറ കുമ്പളം സ്വദേശി മോളികുട്ടി (61), പാളയംകുന്നു സ്വദേശി തസ്‌നി (28), ഞെക്കാട് സ്വദേശി രോഷ്‌നി (63), കൊല്ലം സ്വദേശി രമ്യ (39), ഹരിപ്പാട് സ്വദേശി മിനി (54), പള്ളിക്കല്‍ സ്വദേശി റജില (46), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഹംസത്ത് (50) മന്‍ട്രോതുരുത്ത് സ്വദേശി സുശീലന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. ഇതില്‍ ഭൂരിഭാഗം പേരും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശൂപത്രി വിട്ടു.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കല്ലുവാതുക്കലില്‍ മീന്‍ ഇറക്കിയ ശേഷം അഞ്ചുതെങ്ങ് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മഹീന്ദ്രയുടെ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. കല്ലമ്പലം പൊലീസും ,ഹൈവേ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിന് സൈഡിലേക്ക് വാഹനങ്ങള്‍ മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. ദേശീയപാതാ വികസനം നടക്കുന്നതിനാല്‍ റോഡിന്റെ ഇരു ഭാഗത്തും വീതി കുറവാണ്. അതിനാല്‍ നിയന്ത്രണം തെറ്റി വാഹനങ്ങള്‍ കൂട്ടിയിടിച്ചതാകാമെന്ന് കരുതുന്നു. പിക്കപ്പിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.

kerala Thiruvananthapuram accident