ശ്രീകണ്‌ഠേശ്വരം ക്ഷേത്ര പരിസരം; രാവിലെ 6.30, പൊലീസ് പരിശോധന, ഉദ്വേഗഭരിതമായ നിമിഷങ്ങള്‍...!

കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തലസ്ഥാനത്ത് ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. ചൊവ്വാഴ്ച രാവിലെ സമയം 6.30. തലസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരം.

author-image
Web Desk
New Update
ശ്രീകണ്‌ഠേശ്വരം ക്ഷേത്ര പരിസരം; രാവിലെ 6.30, പൊലീസ് പരിശോധന, ഉദ്വേഗഭരിതമായ നിമിഷങ്ങള്‍...!

 

തിരുവനന്തപുരം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തലസ്ഥാനത്ത് ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. ചൊവ്വാഴ്ച രാവിലെ സമയം 6.30. തലസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരം. ഫോര്‍ട്ട്, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് ജീപ്പ് ക്ഷേത്രപരിസരത്തെത്തുന്നു.

ഈ സമയം പ്രഭാത സവാരിക്കായും ക്ഷേത്രദര്‍ശനത്തിനായും നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. രണ്ടു ജീപ്പുകളിലൊരെണ്ണം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നിലും മറ്റേത് വഞ്ചിയൂര്‍ ഭാഗത്തേക്കു തിരിയുന്ന റോഡിലുമായി നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍ നിന്ന് പൊലീസുകാര്‍ പുറത്തേക്കിറങ്ങി റോഡുവക്കില്‍ നിരന്നുനില്‍ക്കുന്നു.

ഈ സമയം ക്ഷേത്ര ദര്‍ശനത്തിനെത്തിയവരും പ്രഭാസ സവാരിക്കെത്തിയവരും പൊലീസുകാരെ ശ്രദ്ധിക്കുന്നു. ആര്‍ക്കും ഒന്നും മനസിലാകുന്നില്ല. ഏതെങ്കിലും വിവിഐപികള്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നുവെന്നായിരുന്നു പ്രദേശവാസികളടക്കം വിചാരിച്ചത്. പതിവു സംഭവമെന്ന നിലയില്‍ പ്രദേശവാസികള്‍ കൂടുതല്‍ ശ്രദ്ധ അവിടേക്ക് കൊടുത്തില്ല. അവരെല്ലാം അവരുടേതായ തിരക്കുകളിലേക്കു പോയി. ഈ സമയം അവിടേക്ക് ശ്രീകാര്യം പൊലീസെത്തുന്നു. അതും വിവിഐപി സന്ദര്‍ശനത്തിന്റെ പേരിലാകാമെന്ന മട്ടില്‍ പ്രദേശവാസികള്‍ തിരിഞ്ഞുനോക്കിയില്ല. ജീപ്പുകളില്‍ നിന്നും എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിനു സമീപത്തെ കാര്‍ വാഷ് സെന്ററിനു മുന്നിലായി അണിനിരന്നു. പൊലീസുകാര്‍ സര്‍വീസ് സെന്ററിന്റെ പരിസരം വീക്ഷിക്കുന്നു.

ഇതില്‍ എന്തോ സംഗതിയുണ്ടെന്ന് പ്രഭാത സവാരിക്കാരും ക്ഷേത്രദര്‍ശനത്തിനെത്തിയവരും സംശയിക്കുന്നു. അവരില്‍ ചിലര്‍ പൊലീസുകാരോട് എന്താ കാര്യമെന്നു തിരക്കുന്നു. ഒന്നുമില്ല, ചെറിയൊരു പരിശോധന എന്ന മട്ടില്‍ പൊലീസുകാര്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഏഴുമണിയോടടുക്കുമ്പോള്‍ കാര്‍ വാഷ് സെന്ററിന്റെ ഉടമസ്ഥന്‍ ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീഷ് അവിടെയെത്തി ഷോറൂം തുറക്കുന്നു. ഈ സമയം എസ്എച്ച്ഒമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അയാളോടൊപ്പം സര്‍വീസ് സെന്ററിനകത്തേക്ക് കയറുന്നു. ഇതു കണ്ട പ്രദീഷ് എന്തിനാണ് തന്റെ കടയിലേക്ക് കയറുന്നതെന്ന് പൊലീസുകാരോടു ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അയാളോട് തന്‍മയത്വത്തോടെ സംസാരിച്ച് അകത്തേക്കു കയറി. അപ്പോഴേക്കും സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും ക്ഷേത്ര പരിസരത്തെത്തി.

കൊല്ലത്ത് തട്ടിക്കൊണ്ടു പോയ ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ റെജിയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് പൊലീസുകാര്‍ അറിയിക്കുന്നു. ഇതറിഞ്ഞ പ്രദീഷ് പൊലീസുകാരോട് ചൂടാകുന്നു. അവിടെ കാണാതായ കുഞ്ഞും താനുമായി എന്താണു ബന്ധമെന്നായിരുന്നു പ്രദീഷിന്റെ ചോദ്യം. കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന കാറിന്റെ ആര്‍സി ഓണര്‍ പ്രദീഷാണെന്നും അതു സംബന്ധിച്ചുള്ള പരിശോധനയാണെന്നും അറിയിച്ചതോടെ അദ്ദേഹം പൊലീസുകാരോട് പരിശോധനയ്ക്ക് സഹകരിച്ചു.

ഈ സമയം പുറത്ത് നാട്ടുകാരും ക്ഷേത്ര ദര്‍ശനത്തിനെത്തിയവരും തടിച്ചുകൂടി. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് പൊലീസ് പരിശോധനയെന്ന തരത്തില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ലൈവ് നല്‍കുന്നതു കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടി. എന്നാല്‍ പ്രദീഷിനെ കുറിച്ച് അത്തരത്തിലൊരു സംശയമൊന്നും നാട്ടുകാര്‍ക്കുണ്ടായിരുന്നില്ല. അയാള്‍ അത്തരത്തിലൊരു കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ വാദം.

പൊലീസ് കാര്‍ വാഷ് സെന്ററിനകത്തെ പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രദീഷിനെയും കൊണ്ട് ജീപ്പില്‍ കയറി പോകുന്നു. ഈ സമയവും ആള്‍ക്കാര്‍ക്കിടയില്‍ സംശയം, പ്രദീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ കണ്ണിയാണോ? പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രദീഷിന് തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമില്ലെന്നു മനസിലാക്കി വിട്ടയച്ചു. അപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ക്കും ആശ്വാസമായത്.

kerala police Thiruvananthapuram kollam police