'ഞാന്‍ ഒരു ഗദ്യകവിക്കു മുന്നില്‍ അപമാനിതനായി'; കേരള സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി

ബാലചന്ദ്രന്‍ ചുള്ളിക്കാടിനു പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സര്‍ക്കാരിനായി കേരളഗാനം എഴുതാന്‍ ആവശ്യപ്പെട്ട ശേഷം അക്കാദമി അപമാനിച്ചതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

author-image
Web Desk
New Update
'ഞാന്‍ ഒരു ഗദ്യകവിക്കു മുന്നില്‍ അപമാനിതനായി'; കേരള സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി

 

തിരുവനന്തപുരം: ബാലചന്ദ്രന്‍ ചുള്ളിക്കാടിനു പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സര്‍ക്കാരിനായി കേരളഗാനം എഴുതാന്‍ ആവശ്യപ്പെട്ട ശേഷം അക്കാദമി അപമാനിച്ചതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാന്‍ ആവശ്യപ്പെട്ടത്. ഗാനമെഴുതി നല്‍കിയ ശേഷം അക്കാദമിയില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. തുടര്‍ന്ന് കേരളഗാനം ക്ഷണിക്കുന്നു എന്ന് ചാനലുകളില്‍ പരസ്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

3000ല്‍ അധികം പാട്ടെഴുതിയ താന്‍ ഒരു ഗദ്യകവിക്കു മുന്നില്‍ അപമാനിതനായി. താന്‍ അപമാനിക്കപ്പെട്ടതിന് സാംസ്‌കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരന്‍ തമ്പി ആവശ്യപ്പെട്ടു.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരള സാഹിത്യ അക്കാദമിയില്‍ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു മുന്‍പ് എനിക്ക് കേരള സാഹിത്യ അക്കാദമിയില്‍ നിന്നുണ്ടായ ഒരു ദുരനുഭവം ഓര്‍മ്മ വന്നു. കേരള ഗവണ്‍മെന്റിന് എവിടെയും എല്ലാക്കാലത്തും ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കര്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാന്‍ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേ വരെ എന്റെ ഒരു പുസ്തകത്തിനും അവാര്‍ഡ് നല്‍കിയിട്ടില്ല. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നല്‍കിയിട്ടില്ല. ഞാന്‍ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തില്‍നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചത്.. (എന്തിന് ? ഇപ്പോള്‍ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല)

ശ്രീ.അബൂബക്കറും ശ്രീ.സച്ചിദാനന്ദനും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ സാമാന്യ മര്യാദയുടെ പേരില്‍ ഞാന്‍ സമ്മതിച്ചു. അബൂബക്കര്‍ എന്നോടു ചോദിച്ചു; 'താങ്കളല്ലാതെ മറ്റാര്?' എന്ന്.

'ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്' എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാന്‍ ലളിതമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ പാട്ട് എഴുതി അയച്ചു. 'എനിക്ക് തൃപ്തിയായില്ല' എന്ന് അബൂബക്കറില്‍ നിന്ന് മെസേജ് വന്നു. ഞാന്‍ 'എങ്കില്‍ എന്നെ ഒഴിവാക്കണം' എന്നു പറഞ്ഞു.

വീണ്ടും സച്ചിദാനന്ദന്‍ എനിക്ക് മെസേജ് അയച്ചു. 'താങ്കള്‍ക്ക് എഴുതാന്‍ കഴിയും' എന്നു പറഞ്ഞു. ആദ്യ വരികള്‍ (പല്ലവി) മാത്രം മാറ്റിയാല്‍ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ്' എന്ന് അബൂബക്കര്‍ പറഞ്ഞു. ഞാന്‍ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനുശേഷം സച്ചിദാനന്ദനില്‍ നിന്ന് 'നന്ദി' എന്ന ഒറ്റ വാക്ക് മെസേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല. അക്കാദമിയില്‍ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'സാഹിത്യ അക്കാദമി കവികളില്‍ നിന്നും കേരളഗാനം ക്ഷണിക്കുന്നു' എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളില്‍ വന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ പാട്ട് അവര്‍ നിരാകരിച്ചു എന്നാണല്ലോ ഇതിനര്‍ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കര്‍ എന്ന ഗദ്യകവിയുടെ മുന്‍പില്‍ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്‌കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ്.

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചെലവില്‍ റെക്കോര്‍ഡ് ചെയ്ത് ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വേണ്ടി യൂട്യൂബില്‍ അധികം വൈകാതെ അപ്ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകര്‍പ്പവകാശം വേണ്ട. വിദ്യാലയങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും കുട്ടികള്‍ക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഇതു മാത്രമാണ്.

kerala sreekumaran thampi kerala sahithya academy