വായ്പാ പരിധിയിൽ കേരളത്തിന് ആശ്വാസം; രക്ഷാപാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു

author-image
Greeshma Rakesh
New Update
വായ്പാ പരിധിയിൽ കേരളത്തിന് ആശ്വാസം; രക്ഷാപാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: വായ്പാ പരിധിയിൽ കേരളത്തിന് ആശ്വാസമായി സുപ്രീംകോടതി ഇടപെടൽ. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു.ഇക്കാര്യത്തിൽ തീരുമാനം ബുധനാഴ്ച അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ആവശ്യമെന്നും അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്തു ചെയ്യാൻ കഴിയുമെന്നും കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു. കേരളത്തിന് എത്ര തുക നൽകാൻ കഴിയുമെന്ന് ആലോചിച്ച് ബുധനാഴ്ച കോടതിയെ അറിയിക്കാനും നിർദേശം നൽകി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കൂടുതൽ ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപിൽ സിബൽ കോടതിയെ അറിയിച്ചത്. നേരത്തേ 13,600 കോടി രൂപ സഹായം നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിൽ 8000 കോടി രൂപ ഇതിനോടകം തന്നെ നൽകിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ ഊർജ മന്ത്രാലയം കൂടി നൽകേണ്ടതുണ്ടെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്.

കടമെടുപ്പിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണു കേരളം.

kerala news financial crises kerala kerala credit limit India News Supreme Court