/kalakaumudi/media/post_banners/f9b0f88b9f0a180170e510b9869da138f0ad2b103ba871a264017c93ce3f0f20.jpg)
തിരുവനന്തപുരം: പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു.51 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്ത്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ അദ്ദേഹത്തെ രാവിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
3 പതിറ്റാണ്ട് നാടകരംഗത്ത് നിറഞ്ഞ് നിന്ന പ്രതിഭയാണ് പ്രശാന്ത് നാരായണൻ.പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങി. മുപ്പതോളം നാടകങ്ങൾ എഴുതി. അറുപതിൽപരം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രചയിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അധ്യാപകന്‍, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ്. 2008-ൽ മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി ചെയ്ത 'ഛായാമുഖി' എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
മകരധ്വജൻ, കറ, താജ് മഹൽ, എന്നീ നാടകങ്ങൾ പ്രശാന്ത് നാരായണൻ്റെ പ്രവർത്തനവഴികളിൽ ശ്രദ്ധേയമായവയിൽ ചിലതാണ്. ദേശാഭിമാനി പത്രത്തിന് വേണ്ടി എം.ടി യുടെ ജീവിതവും മികച്ച കൃതികളും കോർത്തിണക്കി ചെയ്ത 'മഹാസാഗരം' എന്ന നാടകം ഏറെ ചർച്ചചെയ്യപ്പെട്ടു. മണികർണ്ണിക, ടാഗോറിന്‍റെ തപാലാപ്പീസ്, ഭാസന്‍റെ ഊരുഭംഗം, ദൂതഘടോത്കചം, ഷേക്സ്പിയറിന്‍റെ ഹാംലറ്റ് തുടങ്ങിയവയും സംവിധാനവഴികളിലെ മികച്ച തെളിവുകളാണ്.
പതിനേഴാമത്തെ വയസ്സിൽ 'ഭാരതാന്തം' എന്ന ആട്ടക്കഥ എഴുതി ചിട്ടപ്പെടുത്തി. പിന്നീടത് പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുകയും ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെടുകയും ഉണ്ടായി. ഇന്തോ-ജർമ്മൻ പ്രോജക്റ്റിന് വേണ്ടി യൂറിപ്പിഡിസിന്റെ പ്രസിദ്ധ കൃതി 'മിഡിയ' ആട്ടക്കഥാരൂപത്തിൽ എഴുതി.
2003 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള അവാർഡ്, 2011 ൽ ദുർഗ്ഗാദത്തപുരസ്കാരം, 2015 ൽ എ പി കളയ്ക്കാട് അവാർഡ്, 2016ൽ അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.