ട്രെയിന്‍ യാത്രക്കാര്‍ ജാഗ്രതൈ; മോഷണ സംഘങ്ങള്‍ വിലസുന്നു

ട്രെയിനുകളില്‍ രാത്രികാല യാത്രികരുടെ ഉറക്കം കെടുത്തി ഇതരസംസ്ഥാന മോഷണ സംഘങ്ങള്‍ വിലസുന്നു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ ഒരാഴ്ചയ്ക്കിടെ മോഷണത്തിന് ഇരയായത് 3 യാത്രക്കാര്‍.

author-image
webdesk
New Update
ട്രെയിന്‍ യാത്രക്കാര്‍ ജാഗ്രതൈ; മോഷണ സംഘങ്ങള്‍ വിലസുന്നു

തിരുവനന്തപുരം: ട്രെയിനുകളില്‍ രാത്രികാല യാത്രികരുടെ ഉറക്കം കെടുത്തി ഇതരസംസ്ഥാന മോഷണ സംഘങ്ങള്‍ വിലസുന്നു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ ഒരാഴ്ചയ്ക്കിടെ മോഷണത്തിന് ഇരയായത് 3 യാത്രക്കാര്‍. മൈസൂര്‍ എക്‌സ്പ്രസില്‍ വെള്ളിയാഴ്ച്ച ബാലരാമപുരം തേമ്പാമുട്ടം കുഞ്ചുവീട്ടില്‍ രാധികയുടെ ബാഗില്‍നിന്നു 2 ലാപ് ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍. 3000 രൂപ എന്നിവ മോഷ്ടിച്ചതാണ്
ഒടുവിലത്തെ സംഭവം.

വെള്ളി വൈകിട്ട് 5ന് ബെംഗളൂരു കൃഷ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നു തിരുവനന്തപുരത്തേക്കു വരിക യായിരുന്നു. ശനി പുലര്‍ച്ചെ 4.30 നു എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബാഗ് മോഷണം പോയത്. പരാതിയില്‍ തമ്പാനൂര്‍ റെയില്‍വേ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കുട്ടികള്ളന്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതെന്നും ഉറങ്ങിക്കിടക്കുന്ന ട്രെയിന്‍ യാത്രികരുടെ ബാഗ് മോഷ്ടിക്കുന്നതാണ് രീതിയെന്നും പൊലീസ് പറഞ്ഞു.

രോഗിയായ മകനെയും കൊണ്ട് ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു യാത്ര ചെയ്തയാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതാണ് മറ്റൊരു സംഭവം കണ്ണൂര്‍ ഇരട്ടി സ്വദേശി പി ടി കുര്യാക്കോസിന്റെ മൊബൈല്‍ ഫോണ്‍ ആണ് മോഷ്ടിച്ചത്, തമ്പാനൂര്‍ റെയില്‍വേ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. ഇതര സംസ്ഥാനക്കാരനായ പ്രതി, മോഷ്ടിച്ച ഫോണ്‍ വില്‍ക്കാനായി പെരുമ്പാവൂരിലെ കടയില്‍ എത്തുകയും സംശയം തോന്നിയ കടയുടമ ഇയാളെ
തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.

6 ദിവസം മുന്‍പാണ് മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കോളജ് അധ്യാപകന്റെ ഭാര്യയുടെ ബാഗില്‍ നിന്ന് 7 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചത്.

കേസില്‍ പൊലീസ് പിടികൂടിയ രാജസ്ഥാന്‍ സ്വദേശി നിധീഷ് മീണ (18) ട്രെയിനുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന വന്‍ സംഘത്തിലെ കണ്ണിയായിരുന്നു. ഇയാള്‍ 18 വയസ്സിനിടെ ഒട്ടേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

വയനാട് സ്വദേശിയും കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിലെ അറബിക് വിഭാഗം അധ്യാപകനുമായ നൗഷാദിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ട്രെയിന്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു സംഭവം ആഭരണങ്ങളും ഫോണും മോഷ്ടിച്ച ശേഷം ശുചിമുറിക്കു സമീപം ബാഗ് ഉപേക്ഷിച്ച് കള്ളന്‍ കടന്നു. മോഷണം പോയ മൊബൈല്‍ ഫോണിന്റെ നമ്പര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു സൈബര്‍ സെല്ലിന് കൈമാറുകയും ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ സമയം ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് പ്രതിയെ പിടി കൂടുകയുമായിരുന്നു.

Latest News train theft Crime