തൃപ്പൂണിത്തുറയില്‍ സിനിമാ സ്റ്റൈലില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാലംഗ സംഘം

നഗരത്തിലെ ഫ്‌ലാറ്റില്‍ തോക്ക് ചൂണ്ടി ഭീതി നിറച്ച് നാലംഗ സംഘം. ഇരുമ്പനം പുതിയ റോഡിലെ വാലിഹെയറ്റ് എന്ന ഫ്‌ലാറ്റില്‍ ആണ് സംഭവം. ഞായറാഴ്ച രാവിലെ 10 മണിയോടെ കാറില്‍ ഫ്‌ലാറ്റില്‍ വന്നിറങ്ങിയ സംഘം സെക്യൂരിറ്റി ജീവനക്കാരനോട് ഫ്‌ളാറ്റില്‍ താമസിക്കുന്ന മരട് സ്വദേശിയായ രാമകൃഷ്ണന്‍ എമ്പ്രാതിരിയെ കുറിച്ച് അന്വേഷിച്ചു.

author-image
Web Desk
New Update
തൃപ്പൂണിത്തുറയില്‍ സിനിമാ സ്റ്റൈലില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാലംഗ സംഘം

തൃപ്പൂണിത്തുറ: നഗരത്തിലെ ഫ്‌ലാറ്റില്‍ തോക്ക് ചൂണ്ടി ഭീതി നിറച്ച് നാലംഗ സംഘം. ഇരുമ്പനം പുതിയ റോഡിലെ വാലിഹെയറ്റ് എന്ന ഫ്‌ലാറ്റില്‍ ആണ് സംഭവം. ഞായറാഴ്ച രാവിലെ 10 മണിയോടെ കാറില്‍ ഫ്‌ലാറ്റില്‍ വന്നിറങ്ങിയ സംഘം സെക്യൂരിറ്റി ജീവനക്കാരനോട് ഫ്‌ളാറ്റില്‍ താമസിക്കുന്ന മരട് സ്വദേശിയായ രാമകൃഷ്ണന്‍ എമ്പ്രാതിരിയെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ രാമകൃഷ്ണനെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

രാമകൃഷ്ണനുമായി സംസാരിച്ച സംഘം പിന്നീട് ഇയാളുമായി വാക്ക് തര്‍ക്കത്തിലായി. തുടര്‍ന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. കാറില്‍ കയറി പോകാന്‍ ശ്രമിച്ച സംഘത്തിന്റെ കാറിന്റെ കീ രാമകൃഷ്ണന്‍ ബലമായി ഊരിയെടുത്തു. തുടര്‍ന്ന് സംഘം രാമകൃഷ്ണന് നേരെ തോക്ക് ചൂണ്ടി കാറിന്റെ കീ തിരികെ വാങ്ങി കാറില്‍ കടന്നു കളയുകയായിരുന്നു.

സംഭവത്തില്‍ രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കി. സംഘം സംസാരിച്ചത് ഹിന്ദിയില്‍ ആണെന്ന് രാമകൃഷ്ണന്‍ പോലീസിനോട് പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഉള്ളതായി പോലീസ് പറഞ്ഞു.

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞത് അന്തര്‍സംസ്ഥാന പിടിച്ചുപറി സംഘമാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ഉള്‍പ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നിരവധി പിടിച്ചുപറിയും മോഷണവും നടത്തിയിട്ടുള്ള സംഘത്തില്‍പ്പെട്ടവരാണെന്നും സംഘം ചാലക്കുടി മലക്കപ്പാറ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവരെ പിടികൂടാനുളള അന്വേഷണം ഊര്‍ജിതമാക്കിയതായി ഹില്‍പാലസ് എസ്. ഐ പ്രദീപ് കുമാര്‍ പറഞ്ഞു.

 

kerala police kerala kochi police