/kalakaumudi/media/post_banners/ec4004418fe1ee5a44a51252a47a1a0be3b5f80991d76e402724a0caec54f15d.jpg)
ന്യൂഡൽഹി: മാലിദ്വീപിലേക്ക് ബുക്ക് ചെയ്ത വിമാന യാത്രകൾ റദ്ദാക്കിയ ഈസി ട്രിപ്പ് ട്രാവൽ ഏജൻസിയോട് ബുക്കിങ്ങുകൾ പുനരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് മാലിദ്വീപ് പ്രമുഖ ടൂറിസം സ്ഥാപനം. മാലിദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപറേറ്റേഴ്‌സ് (എംഎടിഎടിഒ) ആണ് അഭ്യർഥനയുമായി രംഗത്തെത്തിയത്.
സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ ടൂറിസ്റ്റുകളെ മാലിദ്വീപ് ടൂറിസം മേഖലയുടെ വിജയത്തിൽ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണെന്നും, വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെ ഭിന്നിപ്പുണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും എംഎടിഎടിഒ അഭ്യർഥിച്ചു.
വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡിയായിയാണ്. വിനോദസഞ്ചാരം ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാഗവും സംഭാവന ചെയ്യുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 44,000 മാലദ്വീപുകാർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നത് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതങ്ങൾ അഴിച്ചുവിടുമെന്നും പ്രസ്താവനയിൽ പറയുന്നു.
രാഷ്ട്രീയത്തിന് അതീതമായി നമ്മുടെ രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ബന്ധങ്ങൾ നിങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായും എംഎടിഎടിഒ പ്രസ്താവനയിലൂടെ അറിയിച്ചു.മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് രാജ്യം സന്ദർശിച്ചത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 4.5 ലക്ഷത്തിലധികം പേർ അവിടേക്ക് യാത്ര ചെയ്തു. കോവിഡ് കാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് മാലദ്വീപ്. അന്ന് 63,000 ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കു പിന്നാലെയാണ് മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദു ചെയ്തതായി ഈസി ട്രിപ്പ് അറിയിച്ചത്. പ്രശസ്തരായ പലരും മാലദ്വീപ് യാത്ര വേണ്ടെന്നുവച്ച് രംഗത്തുവന്നിരുന്നു.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദമായത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.
അതിനിടെ, അഞ്ചു ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ ഭാഗമായി ഫുജിയാൻ പ്രവിശ്യയിൽ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യർഥിച്ചത്. ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുർക്കിയും പിന്നീട് യുഎഇയും സന്ദർശിച്ച അദ്ദേഹം ശേഷം ചൈനയിലേക്കു പോകുകയായിരുന്നു.