/kalakaumudi/media/post_banners/81ca40ce50ce440d43f76572fdd5d50d92b7af9febababb5a2ef83d9f08f4195.jpg)
പത്തനംതിട്ട: കേരളത്തിന്റെ റബ്ബര്‍ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചാല്‍ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാം. ആഗോള കരാറുകളുടെ ഭാഗമായതിനാല്‍ അതു സാധ്യമല്ല എന്നാണു കേന്ദ്രം പറയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാവസായിക അസംസ്‌കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബ്ബറിനെ കാര്‍ഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഇതിനു പിന്നിലെ പ്രധാന കാരണം രാജ്യത്തെ ടയര്‍ നിര്‍മ്മാണ കുത്തകകള്‍ക്കായി റബ്ബറിന്റെ വിലയിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ്. റബ്ബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ ടയര്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്.
ടയറുകള്‍ നിര്‍മിക്കുന്നതിനുള്ള മുഖ്യ അസംസ്‌കൃത വസ്തുവായ സ്വാഭാവിക റബ്ബറിന്റെയടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ആകെ വില ഇടിഞ്ഞപ്പോഴും, ഉയര്‍ത്തിയ ടയര്‍ വില നിലനിര്‍ത്തുന്നതിനായി ടയര്‍ കമ്പനികള്‍ ഒത്തുകളിച്ചു.
അതിനു പുറമേ 1947 ലെ റബ്ബര്‍ ആക്ട് റദ്ദുചെയ്തുകൊണ്ട് റബ്ബര്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ എന്ന പേരില്‍ അങ്ങയേറ്റം കര്‍ഷക വിരുദ്ധമായ ഒരു ബില്ല് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം തുടക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇത് നിയമമായാല്‍ റബ്ബര്‍ ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിക്കാതെ തോന്നുംവിധം റബ്ബറിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ റബ്ബര്‍ കൃഷിക്കാര്‍ക്ക് റബ്ബര്‍ ബോര്‍ഡ് ഫണ്ട് മാറ്റിവയ്ക്കുന്നില്ല. റബ്ബറിന് വിലസ്ഥിരതാഫണ്ട് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ റബ്ബര്‍ ബോര്‍ഡ് സഹകരിക്കുന്നില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.