/kalakaumudi/media/post_banners/356473bb2684312e1af50ac665428f82dd63b036d086816f89b39c582d259e11.jpg)
തിരുവനനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾക്ക് കാരണം അശാസ്ത്രീയ നിർമാണമെന്ന് കേന്ദ്ര ഏജൻസി.പുലിമുട്ട് നിർമ്മാണത്തിന്റെ പോരായ്മകളാണ് പ്രധാനമായും സിഡബ്ല്യുപിആർഎസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്.
അതെസമയം തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര ഏജൻസി ശുപാർശ ചെയ്തു.എന്നാൽ മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.
പുലിമുട്ട് നിർമ്മാണത്തിനു പിന്നാലെ തുടർച്ചയായുണ്ടായ അപകടങ്ങളിലായി അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയിൽ പൊലിഞ്ഞത്. അപകടങ്ങൾ തുടർക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആർഎസിനെ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ചത്.
മൺസൂൺ, പോസ്റ്റ് മൺസൂൺ സീസണുകൾ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്.പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റിൽ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ.അതിനാൽ ഈ അലൈന്റ്‌മെന്റ് തുടർന്നാൽ, മൺസൂൺ കാലത്ത് ഇൻിയും അപകടങ്ങൾ ഉറപ്പാണെന്നും റിപ്പോർട്ടിലുണ്ട്.
പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ കേന്ദ്ര ഏജൻസി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റർ ദൂരത്തോളം വളച്ചെടുക്കണം.
അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങൾ ഒഴുക്കിൽപ്പെടുന്നതും തടയാൻ ഇത് സഹായിക്കുമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. പുതിയ രൂപരേഖയിൽ കഴിഞ്ഞ ദിവസം, ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് മത്സ്യതൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു.