പൈപ്പിടല്‍ 46 മീറ്റര്‍ പിന്നിട്ടു; രക്ഷാദൗത്യം നേരത്തെ പൂര്‍ത്തിയായേക്കും

ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പ്രതീക്ഷിക്കുന്നതിലും നേരത്തെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അധികൃതര്‍. പൈപ്പ് തൊഴിലാളികള്‍ക്കരികിലെത്താന്‍ ഇനി രണ്ട് മീറ്റര്‍ മാത്രം.

author-image
Web Desk
New Update
പൈപ്പിടല്‍ 46 മീറ്റര്‍ പിന്നിട്ടു; രക്ഷാദൗത്യം നേരത്തെ പൂര്‍ത്തിയായേക്കും

ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പ്രതീക്ഷിക്കുന്നതിലും നേരത്തെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അധികൃതര്‍. പൈപ്പ് തൊഴിലാളികള്‍ക്കരികിലെത്താന്‍ ഇനി രണ്ട് മീറ്റര്‍ മാത്രം.

രക്ഷാപ്രവര്‍ത്തനം തുടരവെ ഒരു ലോഹ വസ്തുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഡ്രില്ലിംഗ് യന്ത്രത്തിന്റെ ബ്ലേഡുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ആറ് മണിക്കൂര്‍ നേരം തടസപ്പെട്ടിരുന്നു. ബ്ലേഡുകളുടെ കേടുപാടുകള്‍ പരിഹരിക്കുകയും വഴിയിലെ ലോഹ വസ്തുക്കള്‍ നീക്കുകയും ചെയ്ത ശേഷം ഡ്രില്ലിംഗ് യന്ത്രം പൂര്‍ണ്ണതോതില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേനയുടെ തലവന്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു.

അവസാനഘട്ട ഡ്രില്ലിംഗ് ആണ് ഞങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. ദൗത്യം നേരത്തെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പൈപ്പുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായാല്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ഇഴഞ്ഞ് നീങ്ങി കയര്‍ കെട്ടിയ ചക്രങ്ങള്‍ ഘടിപ്പിച്ച സ്‌ട്രെച്ചറുകളില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും.

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഓപ്പറേഷന്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്ര തീക്ഷിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അത്ഹസ്‌നൈന്‍ പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാദൗത്യത്തിന്റെ പുരോഗതി സംബന്ധിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി.
ഇതിനിടെ ഒരു സംഘം നാട്ടുകാര്‍ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയിക്കാനായി പ്രാദേശിക ക്ഷേത്രത്തിലെ ദേവനായ ബാബ ബൗഖ്‌നാഗിന്റെ പ്രതിമയുമായെത്തി പ്രാര്‍ത്ഥന നടത്തി.
15 അംഗ ഡോക്ടര്‍മാരുടെ സംഘത്തെയും 41 ആംബുലന്‍സുകളും ബുധനാഴ്ച്ച മുതല്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ശേഷം ശുഭാപ്തിവിശ്വാസത്തിലാണ് തങ്ങളെന്ന് സ്ഥലത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ പറഞ്ഞു.

uttarakashi tunnel collapse india national news Uttarakhand